ചെന്നൈ: രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ടി.ടി.വി ദിനകരന് ദില്ലി പൊലീസ് സമന്‍സ് കൈമാറി. രാത്രി 11 മണിയോടെയാണ് കേസ് അന്വേഷിക്കുന്ന ദില്ലി പൊലീസ് ചെന്നൈയിലെത്തിയത്. ദിനകരനെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നേരിട്ട് സമന്‍സ് കൈമാറാനാണ് എത്തിയതെന്ന് ദില്ലി പൊലീസ് ഉദ്ദ്യോഗസ്ഥര്‍ വിശദീകരിക്കുകയായിരുന്നു.

. എ.ഐ.ഡി.എം.കെയിലെ പന്നീര്‍ശെല്‍വം-പളനിസ്വാമി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ച രണ്ടില ചിഹ്നം കിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചതിനാണ് ടിടിവി ദിനകരനെതിരെ ദില്ലി ക്രൈംബ്രാഞ്ച് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിമയത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്. ദില്ലിയിലെ ഹയാത്ത് ഹോട്ടലില്‍ നിന്നാണ് ഒരു കോടി 30 ലക്ഷം രൂപയുമായി ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്തത്. മെഴ്‌സിഡസ് ബെന്‍സ് കാറുകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ നിന്നാണ് ടിടിവി ദിനകരന്റെ പങ്ക് വ്യക്തമായത്. രണ്ടില ചിഹ്നം ശശികലപക്ഷത്തിന് കിട്ടിയാല്‍ 50 കോടി രൂപ നല്‍കാമെന്ന് ടിടിവി ദിനകരന്‍ ഉറപ്പ് നല്‍കിയതായി ചന്ദ്രശേഖരന്‍ മൊഴി നല്‍കി.