ദില്ലി: രാജ്യതലസ്ഥാനത്തെ ചുവന്ന തെരുവിന് താഴ് വീഴുന്നു. ദില്ലി വനിതാ കമീഷന് മുന്‍കൈ എടുത്താണ് ജി ബി റോഡിലെ അയ്യായിരത്തോളം ലൈംഗിക തൊഴിലാളികളെ പുനരവധിവസിപ്പിച്ച് കൊണ്ട് ചുവന്ന തെരുവ് ഒഴിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി ഇവിടുത്തെ 124 വേശ്യാലയ ഉടമകള്‍ക്ക് നോട്ടീസ് നല്കിയെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം പൊളിച്ചു നീക്കുമെന്നും വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാര്‍ലമെന്റിന്റെ മൂന്ന് കിലോ മീറ്ററിനുള്ളില്‍ ഇത്തരമൊരു കേന്ദ്രം രാജ്യതലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് തന്നെ ഏറ്റവും വലിയ നാണക്കേടാണെന്ന് സ്വാതി മലിവാള്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പെണ്‍കുട്ടികളെ ഇവിടേക്ക് കടത്തുന്നു. തന്റെ കാലാവധി 11 മാസത്തിനുള്ളില്‍ തീരും. അതിന് മുമ്പ് ഈ തീരുമാനം താന്‍ നടപ്പാക്കുമെന്നും സ്വാതി മലിവാള്‍ വ്യക്തമാക്കി.

വേശ്യാവൃത്തി നിയമവിധേയാക്കണം എന്ന് പറയുന്നവരോട് തനിക്ക് ഒരു ചോദ്യമേയുള്ളൂവെന്നും സ്വാതി മലിവാള്‍ പറഞ്ഞു. ഇത് ഒരു തൊഴിലാണെന്ന് അവര്‍ സമ്മതിച്ച് കൊണ്ട് അവരുടെ പെണ്‍മക്കളെ ഈ തൊഴിലിന് വിടുമോ? അങ്ങിനെയെങ്കില്‍ നമുക്ക് ഇതേക്കുറിച്ച് സംസാരിക്കാം. മറ്റ് പോംവഴിയില്ലെന്നാണ് ചിലര്‍ പറയുന്ന ന്യായം. വഴിയുണ്ട്.ഇത് അടച്ചു പൂട്ടലാണ് ആ വഴി.

പാര്‍ലമെന്റില്‍ നിന്ന് വെറും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ജിബി റോഡിലെ ഈ ചുവന്ന തെരുവ്. അയ്യായിരത്തിലധികം ലൈംഗിക തൊഴിലാളികള്‍.പത്ത് വയസ്സുകാരികളെ പോലും മാംസ വ്യാപാരത്തിനായി തെരുവിലെത്തിക്കുന്നുവെന്ന തിരിച്ചറിവാണ് തെരുവ് അപ്പാടെ തുടച്ച് നീക്കാന്‍ വനിതാ കമീഷനെ പ്രേരിപ്പിച്ചത്. ഒമ്പതാം വയസ്സില്‍ ശരീര വളര്‍ച്ച്ക്ക് ഹോര്‍മോണ്‍ കുത്തിവെയ്പ്പിനിരായാകേണ്ടി വന്ന പതിനഞ്ച്കാരിയെ അടുത്തിടെയാണ് കമീഷന്‍ ഈ തെരുവില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ദല്ഹി മുനിസിപ്പ്‍ കോര്‍പറേഷന്‍, സംസ്ഥാന ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് വനിതാ കമീഷന്റെ നടപടി. ലൈംഗികതൊഴിലാളികള്‍ക്കായി കൃത്യമായ പുനരധിവാസ പദ്ധതിയും തയ്യാറാക്കും.വനിതാ കമീഷന്റെ തീരുമാനം ധീരമാണെങ്കിലും പുനരധിവാസം എത്രമാത്രം പ്രായോഗികമാണെന്ന ചോദ്യവും ഉയരുന്നുണ്ട്.