ഈ മാസം 200 കോടിയോളം രൂപയുടെ വരുമാനം കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. നോട്ട് നിരോധിക്കാന്‍ തീരുമാനിച്ച നവംബര്‍ എട്ടിന് 270 ബിവറേജസ് ഷോപ്പുകളില്‍ നിന്നുള്ള വിറ്റുവരവ് 28 കോടിയായിരുന്നു, എന്നാല്‍ പിറ്റേദിവസം ഇത് 18 കോടിയായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബിവറേജുകളില്‍ എടിഎം ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതാണ് ബിവറേജസ് കോര്‍പ്പറേഷന് തിരിച്ചടിയായത്. അബ്കാരി നിയമമനുസരിച്ച് പണം വാങ്ങി മാത്രമേ മദ്യം വില്‍ക്കാനാവു. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ എത്തുന്ന ബിവറേജസ് ഔട്ട്‌ലറ്റുകളിലെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.

കറന്‍സി വിനിമയം പൂര്‍വ്വസ്ഥിതിയിലേക്കെത്താന്‍ വൈകിയാല്‍ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ സ്ഥിതി വളരെ മോശമാകും. ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമുണ്ടാകും. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.