പകർച്ചവ്യാധികൾ കൂടുന്നു മലയോര മേഖല ഡങ്കുപ്പനി ഭീതിയിൽ മഞ്ഞപ്പിത്തം, ഡിഫ്ത്തീരിയ കേസുകളും കൂടി
കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നു. മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേനൽമഴ വന്നതിന് പിന്നാലെയാണ് പകർച്ചവ്യാധികൾ കൂടിയത്. ഇതുവരെ 85848 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 161 പേർക്ക് ഡെങ്കിപ്പനിയും 23 പേർക്ക് മലമ്പനിയുമാണ്.പനിബാധിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്.
മലയോര മേഖലകളായ പുതുപ്പാടി, കട്ടിപ്പാറ, ചാത്തമംഗലം എന്നിവിടങ്ങളിലാണ് ഡെങ്കു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഞ്ഞപ്പിത്തം 352 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേർക്ക് ഡിഫ്തീരിയയും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും മഴ മാറിയാൽ പനികേസുകൾ കൂടുമെന്നാണ് ആശങ്ക.
കഴിഞ്ഞ വർഷം ജില്ലയിൽ പനി ബാധിച്ച് നിരവധി പേർ മരിച്ചിരുന്നു. വയറിളക്ക രോഗങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പതിനാറായിരത്തിലധികം പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയിരിക്കുന്നത്. ഇതരസംസ്ഥാനതൊഴിലാളി ക്യാംപില്‍ കോളറയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
