നിപ വൈറസ് പടര്‍ത്തുന്നത് വവ്വാലുകളാണെന്ന് പറയാനാകില്ല: കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍
- പരിശോധന റിപ്പോര്‍ട്ട് ശേഷമേ നിപ വൈറസ് സ്ഥിരീകരണം വെള്ളിയാഴ്ച
- വൈറസ് പടര്‍ത്തുന്നത് വവ്വാലുകളാണെന്ന് പറയാനാകില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍
ദില്ലി: നിപ വൈറസ് പടര്‍ത്തുന്നത് വവ്വാലുകളാണെന്ന് പറയാനാകില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍. വെള്ളിയാഴ്ച പരിശോധന റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തെക്കുറിച്ച് പറയാനാകൂവെന്നും കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍ പറഞ്ഞു.
നിപ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കേരളത്തിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ജെ.പി നദ്ദ പറഞ്ഞു. എന്നാല്‍ വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈറസ് ബാധ കണക്കിലെടുത്ത്, എല്ലാ വിമാനത്താവളങ്ങളിലും ഡോക്ടര്‍മാരുടെ സംഘം ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ അറിയിച്ചു. ചൗബെ. ആവശ്യമെങ്കില്‍ കൂടുതല്‍ ജാഗ്രതാനിര്‍ദ്ദേശം കേന്ദ്രം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മരിച്ച പത്ത് പേരുള്‍പ്പടെ 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഗൗരവതരമായ സാഹചര്യം ലോകാരോഗ്യ സംഘടനയെ സർക്കാർ അറിയിച്ചു, കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ വൈറസ് ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.