മഹാപ്രളയത്തില്‍ സംസ്ഥാനത്ത് 16,661 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു
പൂർണമായും വീടുകകള്‍ തകർന്നവർക്കും 75 ശതമാനം കേടുപാടുകള്‍ സംഭവിച്ചവർക്കും പുനർ നിർമ്മാണത്തിന് സർക്കാർ നാല് ലക്ഷം രൂപ നൽകും
തിരുവനന്തപുരം: കേരളത്തെ ദുരിതത്തിലായ മഹാപ്രളയത്തിൽ 16,661 വീടുകള്‍ പൂർണമായും തകർന്നുവെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗം വിലയിരുത്തി. പൂർണമായും വീടുകകള്‍ തകർന്നവർക്കും 75 ശതമാനം കേടുപാടുകള്‍ സംഭവിച്ചവർക്കും പുനർ നിർമ്മാണത്തിന് സർക്കാർ നാല് ലക്ഷം രൂപ നൽകും.
പണം ഗുണഭോക്താക്കള്ക്ക് കൈമാറാനായി കളക്ടർക്ക് ചുമതല നൽകി സർക്കാർ ഉത്തരവിറക്കി. പുനരധിവാസ- പുനർ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ക്രൗഡ് ഫണ്ടിംഗ് പരമാവധി പ്രയോജപ്പെടുത്താൻ മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ഇപ്പോഴും 66 ക്യാമ്പുകള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,740 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. തകർന്ന 35 പൊലീസ് സ്റ്റേഷനുകള്‍ പുനർനിർമ്മിക്കാനും തീരുമാനിച്ചു. അതേസമയം, പ്രളയ ബാധിതര്‍ക്ക് കുടുംബശ്രീ വഴി അനുവദിക്കുന്ന ബാങ്ക് വായ്പ പദ്ധതിയില്‍ വിവേചനമുണ്ടാകുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പദ്ധതി പ്രഖ്യാപിച്ച ശേഷം അയല്‍ക്കൂട്ടങ്ങള്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നില്ലെന്നാണ് പരാതി. അടിയന്തര സഹായമായ പതിനായിരം രൂപ ലഭിക്കാത്ത അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും വായ്പ നിഷേധിക്കുന്നെന്നും പരാതിയുണ്ട്. പ്രളയത്തില്‍ നഷ്ടമായ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കുടുബശ്രീ വഴി ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ.
നാലു വര്‍ഷം വരെ തിരിച്ചടവ് കാലാവധി. പ്രളയമേഖലകളില്‍ വലിയ ആശ്വാസമാകുമെന്ന് കരുതിയ ഈ വായ്പാ പദ്ധതി പക്ഷേ താഴെതട്ടില്‍ വലിയ തരംതിരിവുകള്‍ക്കും വിവേചനത്തിനുമാണ് കാരണമാകുന്നത്.