ശബരിമലയിലെ ട്രാക്ടര്‍ സര്‍വ്വീസ് സമയം വെട്ടിച്ചുരുക്കിയ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വംബോര്‍ഡ്
പത്തനംതിട്ട: ബരിമലയില്‍ ട്രാക്ടര്‍ സര്‍വ്വീസിന്‍റെ സമയം വെട്ടിച്ചുരുക്കിയ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വംബോര്‍ഡ്. നിലവിലെ സമയക്രമം അനുസരിച്ച് രാത്രി 12 മണിമുതല്‍ വെളുപ്പിന് മൂന്ന് മണിവരെയും പകല്‍ പന്ത്രണ്ട് മണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെയുമാണ് അനുവാദം ഉള്ളത്. ഇത് കാരണം പൂജക്ക് ആവശ്യമായ സാധനങ്ങള്‍പോലും സന്നിധാനത്ത് എത്തിക്കാൻ കഴിയുന്നില്ലന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കി.
ശബരിമലയിലെ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസം 50000 കിലോ ശർക്കരയാണ് വേണ്ടത് 40000കിലോ അരവണക്കും ഉണ്ണിഅപ്പ നിർമ്മാണത്തിനുമായി ഇത് എത്തിക്കുന്നത് ട്രാക്ടറുകള്‍ വഴിയാണ്. നിയന്ത്രണം വന്നതോടെ ഇത്രയും ശർക്കര എത്തിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമിപിക്കാൻ ദേവസ്വംബോർഡ് തീരുമാനിച്ചിരിക്കുന്നത്.
കൂടുതല്‍ ശർക്കര സന്നിധാനത്ത് എത്തിക്കുന്നതിന് വേണ്ടി ശർക്കരയുടെ ഗുണനിലവാര പരിശോന നിലക്കലിലേക്ക് മാറ്റുന്നതിനെ കുറിച്ചും ദേവസ്വംബോർഡിന് ആലോചന ഉണ്ട്. അടുത്ത ദേവസ്വംബോർഡ് യോഗത്തില്‍ ഈ ആവശ്യം സർക്കാരിനെ അറിയിക്കും. പരിശോധനക്ക് ആവശ്യമായ ലാബ് ഉള്‍പ്പടെയുള്ള സംവിധാനം നിലക്കലിലേക്ക് മാറ്റാനാണ് നീക്കം. ട്രാക്ടറുകളുടെ സർവ്വിസ് സമയം കുറച്ചത് സന്നിധാനത്തെ അന്നധാനത്തെയും ബാധിക്കാൻ സാധ്യതഉണ്ടെന്നാണ് അധികൃതർ പറയുന്നത്.