'ഇത് മാലിന്യസംസ്കരണത്തിന്‍റെ പുത്തൻ സംസ്കാരം' ക്ലീൻ മൂന്നാറിന് മുന്നിട്ടിറങ്ങി ജില്ലാ കളക്ടർ
പൊതു സ്ഥലങ്ങളിലെല്ലാം കുന്നുകൂടിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടായിരുന്നു തുടക്കം. മാലിന്യമില്ലാത്ത പ്രദേശമായ് മൂന്നാറിനെ നിലനിർത്തുകയാണ് ലക്ഷ്യം.
മൂന്നാർ: മൂന്നാറിനെ ക്ലീനാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ദേവികുളം സബ് കളകടര്‍ രേണു രാജും കൂട്ടരും. പൊതുജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം തുടർശുചീകരണത്തിന് പദ്ധതിയിട്ടുമാണ് സബ് കളക്ടറുടെ നീക്കം.
ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാറില്‍ മാലിന്യ പ്രശ്‌നങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ശുചീകരണവുമായി സബ്ബ് കളക്ടർ നേരിട്ടിറങ്ങിയത്. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം. പൊതു സ്ഥലങ്ങളിലെല്ലാം കുന്നുകൂടിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടാണ് ക്ലീൻ മൂന്നാർ തുടങ്ങിയത്. മാലിന്യമില്ലാത്ത പ്രദേശമായി മൂന്നാറിനെ നിലനിർത്തുകയാണ് ലക്ഷ്യം.
മാലിന്യ വാഹിനിയായി മാറിയിരിക്കുന്ന മുതിരപ്പുഴയാറിനെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കാനാണ് ക്ലീൻ മൂന്നാർ പദ്ധതിക്ക് പിന്നിലുള്ളവരുടെ ശ്രമം. വ്യാപാരികളുടെ സഹകരണത്തോടെ മൂന്നാറിനെ പ്ലാസ്റ്റിക് രഹിത മേഖലയാക്കി മാറ്റുന്നതടക്കമുള്ള പരിപാടികളും പദ്ധതിയിലുണ്ട്. മുമ്പ് പാതിയിൽ നിലച്ച ക്ളീൻ മൂന്നാർ പദ്ധതി പോലാവില്ല പുതിയ നീക്കമെന്നും സബ്ബ് കളക്ടർ ഉറപ്പു നൽകുന്നു.