പൊലീസ് നടപടിയെന്ന് അഭ്യൂഹം: പിറവം പള്ളിയിൽ വിശ്വാസികൾ തടിച്ചു കൂടി
പൊലീസ് നടപടിയുണ്ടാകുമെന്ന സംശയത്തിൽ കുറച്ചു പേർ രാത്രിയിലും പള്ളി പരിസരത്തുണ്ടായിരുന്നു
പിറവം: കോടതി വിധി നടപ്പാക്കാൻ പിറവം പള്ളിയിൽ പൊലീസ് എത്തുന്നുവെന്ന് അഭ്യൂഹം പരന്നതിനെ തുടർന്ന് വിശ്വാസികൾ തടിച്ചു കൂടി. ഇന്നലെ രാത്രിയാണ് സംഭവം. ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ കേസ് പതിനൊന്നാം തീയതി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതു മുൻനിർത്തി പള്ളിക്കു സമീപത്തെ റോഡിൽ പൊലീസ് ബാരിക്കേഡുകൾ ഇറക്കി വച്ചു.
പൊലീസ് പള്ളി പിടിച്ചെടുത്ത് ഓർത്ത്ഡോക്സ് വിഭാഗത്തിന് നൽകാനാണെന്ന് തെറ്റിദ്ധരിച്ചാണ് വിശ്വാസികൾ എത്തിയത്. തുടർന്ന് പിറവം സിഐ കാര്യങ്ങൾ പള്ളി ഭാരവാഹികളെ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് ഭൂരിഭാഗം വിശ്വാസികൾ പിരിഞ്ഞു പോയത്.
പൊലീസ് നടപടിയുണ്ടാകുമെന്ന സംശയത്തിൽ കുറച്ചു പേർ രാത്രിയിലും പള്ളി പരിസരത്തുണ്ടായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓർത്ത്ഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ കേസ് പരിഗണിച്ച ഹൈക്കോടതി സർക്കാരിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണെന്ന് വിമർശിച്ചിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ കളക്ടർ ഇന്ന് ചർച്ച നടത്തും.