മണ്ഡല-മകര വിളക്ക് കാലത്ത് വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോർഡ് പ്രസിണ്ടന്‍റ്.

പത്തനംതിട്ട: മണ്ഡല-മകര വിളക്ക് കാലത്ത് വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോർഡ് പ്രസിണ്ടന്‍റ്. യുവതീപ്രവേശന വിധി നടപ്പാക്കുമെന്ന് ഒരു വശത്ത് പറയുന്ന സർക്കാർ യുവതികളാരും മല കയറരുതെന്നാണ് ആഗ്രഹിക്കുന്നത്. ദേവസ്വം മന്ത്രി അത് പലതവണ ആവർത്തിച്ച് സൂചിപ്പിക്കുമ്പോൾ ദേവസ്വം ബോർഡ്റ് പ്രസിണ്ടന്‍റ് കുറെക്കൂടി നിലപാട് പരസ്യമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസും യുവതീകൾ വരേണ്ടെന്ന നിലപാടിലാണ്. ആക്ടീവിസ്റ്റുകളായ യുവതികൾക്ക് സുരക്ഷ ഒരുക്കാൻ ആകില്ലെന്നും ഇവരെത്തിയാൽ തിരിച്ചയക്കാൻ അനുവദിക്കണമെന്നും സന്നിധാനത്തുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഡിജിപിയോട് ആവശ്യപ്പെട്ടു.

സന്നിധാനത്തിപ്പോൾ വൻ തിരിക്കാണ്. തിരക്കുള്ള സമയത്ത് യുവതികൾക്ക് സംരക്ഷണം നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് സന്നിധാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഡിജിപിയെ അറിയിച്ചത്. പല യുവതികളുടെയും ലക്ഷ്യം പ്രശസ്തിയാണ്. കഴിഞ്ഞ ദിവസം വന്ന ബിന്ദുവും കനകദു‍ർഗ്ഗയും ആക്ടീവിസ്റ്റുകളാണ്. ബിന്ദുവിനെതിരെ ക്രിമിനൽ കേസുണ്ടെന്നും പൊലീസ് അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഒരുകാരണവശാലും അനുമതി നൽകരുതെന്നാണ് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ദേവസ്വം പ്രസിഡണ്ടന്‍റ് എ പത്മകുമാറിന്‍റെ നിലപാടിനെ സ്വാഗതം ചെയ്ത പന്തളം രാജകുടുംബം മലകയറാനെത്തിയ യുവതികളെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നു.

അതിനിടെ കേരള പൊലീസിന്‍റെ സുരക്ഷയിലാണ് മധുരയിൽ നിന്നും ശബരിമലയിലേക്ക് വന്നതെന്ന് മനീതി സംഘം പ്രതിനിധി ശെൽവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.