കോഴിക്കോട്: താന്‍ പറയുന്നത് ആര്‍ക്കും മനസിലാകുന്നില്ല, അവര്‍ പറയുന്നത് എനിയ്ക്കും. ഒഡീഷയില്‍ നിന്നും വഴിതെറ്റി കോഴിക്കോടെത്തിയ ദൗലത്തി ദുങ്കിയയുടെ ധര്‍മ്മസങ്കടമതായിരുന്നു. ഇപ്പോള്‍ അവരുടെ അവലാതികള്‍ക്കും പരാതികള്‍ക്കും പരിഹാരമായിരിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഗവ.ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ നിന്നും ഒഡീഷയിലെ തന്റെ ഗ്രാമത്തിലേക്ക് ദലൗത്തി ദുങ്കിയ മടങ്ങി. ഡിസംബര്‍ 13 ന് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം നാദാപുരം പോലീസ് മുഖേനയാണ് ദലൗത്തി കോഴിക്കോട് ഷോര്‍ട്ട് സ്‌റ്റേ ഹോമിലെത്തിയത്. 

ഒറിയ ഭാഷ മാത്രം സംസാരിക്കുന്ന ദലൗത്തി ധുങ്കിയയുമായുള്ള ആശയവിനിമയം അധികൃതര്‍ക്ക് വെല്ലുവിളിയായിരുന്നു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ എം. ശിവന്‍ സംസാരിക്കുകയും ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ല സ്വദേശിയാണെന്ന് മനസിലാക്കുകയും ചെയ്തു. ഒഡീഷ, ടര്‍ക്കിംഗ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് ദലൗത്തി ദുങ്കിയയുടെ ബന്ധുക്കളെ കണ്ടെത്തി. ഭര്‍ത്താവ് മരിച്ച ദലൊത്തിയുടെ മൂന്ന് മക്കളില്‍ മൂത്തപുത്രന്‍ കേരളത്തിലെത്തുകയും ദലൗത്തിയെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സജ്ജീകരണങ്ങളൊരുക്കുകയുമായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ദലൗത്തിയെ കാണാതാകുന്നത്.