തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിലാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിച്ചു. അഴിമതിക്കേസിൽ ബിജെപി കൗൺസിലർ ജയിലിലായതോടെ കൗൺസിൽ യോഗങ്ങൾ ചേരുന്നില്ലെന്നും വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചെന്നും അദ്ദേഹം പറഞ്ഞു. ഭരണസ്തംഭനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം തീർത്തും കുത്തഴിഞ്ഞ നിലയിലാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. അഴിമതിക്കേസിൽ ബിജെപി കൗൺസിലർ സുഗതൻ ജയിലിലായതിനെ തുടർന്ന് നഗരസഭയിൽ കൗൺസിൽ യോഗങ്ങൾ പോലും ചേരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോകണം എന്നറിയാത്ത പ്രതിസന്ധിയിലാണ് ബിജെപി. നഗരത്തിലെ മരാമത്ത് പ്രവൃത്തികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ച മട്ടാണെന്നും അദ്ദേഹം വിമർശിച്ചു.
ഓരോ മാസവും നിർബന്ധമായും കൗൺസിൽ യോഗം കൂടണമെന്ന ചട്ടം തിരുവനന്തപുരം കോർപ്പറേഷനിൽ ലംഘിക്കപ്പെടുകയാണ്. ജയിലിലുള്ള കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ വേണ്ടിയാണ് ബിജെപി കൗൺസിൽ യോഗം വിളിക്കാൻ മടിക്കുന്നത്. ആർ സുഗതനെതിരെയുള്ള കേസുമായി ശക്തമായി മുന്നോട്ടുപോയത് യുഡിഎഫ് ആണ്. സുഗതനെ സംരക്ഷിക്കുന്ന നിലപാടാണ് നിലവിൽ കോർപ്പറേഷൻ ഭരണസമിതി സ്വീകരിക്കുന്നത്. വരുന്ന 29-ാം തീയതി കൗൺസിൽ യോഗം ചേരുകയാണെങ്കിൽ, കോടതി നിർദ്ദേശിച്ച പ്രകാരമുള്ള സത്യപ്രതിജ്ഞ നടത്താൻ ഭരണസമിതി തയ്യാറാകണം. കൗൺസിൽ യോഗം എത്രയും വേഗം വിളിച്ചുചേർക്കണം. യുഡിഎഫ് കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് വ്യക്തിപരമായ നിലപാട്. എന്നാൽ ബിജെപി എന്തുകൊണ്ടാണ് ഈ വിഷയത്തിൽ കോടതിയെ സമീപിക്കാൻ തയ്യാറാകാത്തത്? വിഷയത്തിൽ അടിയന്തരമായി നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും കെ.എസ്. ശബരീനാഥൻ ആവശ്യപ്പെട്ടു. നഗരസഭയിലെ അനാസ്ഥയ്ക്കും ഭരണസ്തംഭനത്തിനുമെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം.


