വാഷിങ്ടണ്‍: ജിസിസി രാജ്യമായ ഖത്തറിനെ പ്രതിസന്ധിയാക്കിയ ഒറ്റപ്പെടുത്തലിനും ഉപരോധങ്ങള്‍ക്കും പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നും ഖത്തറിനെ ഒറ്റപ്പെടുത്താന്‍ കാരണം വ്യാജ വാര്‍ത്തകളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കും നിലവിലെ പ്രതിസന്ധികള്‍ക്കും പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണ് എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഖത്തര്‍ വാര്‍ത്താ ഏജന്‍സിയെ ഉപയോഗപ്പെടുത്തിയാണ് റഷ്യന്‍ ഹാക്കര്‍മാര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതെന്നാണഅ സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള അമേരിക്കയുടെ അടുപ്പത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് റഷ്യന്‍ ഹാക്കര്‍മാര്‍ ഈ നീക്കം നടത്തിയത്.

രണ്ടാഴ്ച മുന്‍പ് പുറത്തുവിട്ട വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലും റഷ്യന്‍ ഹാക്കര്‍മാരാണെന്നാണ് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ ദോഹയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.