സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് തള്ളപ്പെട്ടവരെയും ശാരീരികവൈകല്യം അനുഭവിക്കുന്നവരെയും സഹായിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ദ്വിഭാഷിയുടെ സഹായത്തോടെ സുന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശ്: ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി മധ്യപ്രദേശ് സ്വദേശി സുന്ദീപ് ശുക്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണ് ബധിരനും മൂകനുമായ സുന്ദീപ്. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഇന്‍ഫോസിസ് എന്‍ഞ്ചീനിയര്‍ ആയ സുന്ദീപ് തന്‍റെ ജോലി ഉപേഷിച്ചാണ് രാഷ്ട്രീയ പ്രവേശനത്തിന് എത്തുന്നത്.
സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് തള്ളപ്പെട്ടവരെയും ശാരീരികവൈകല്യം അനുഭവിക്കുന്നവരെയും സഹായിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ദ്വിഭാഷിയുടെ സഹായത്തോടെ സുന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരു അവസരം തനിക്ക് നൽകണമെന്നാണ് ജനങ്ങളോട് ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിൽ മുൻനിര പാര്‍ട്ടികളായ ബിജെപിയുടെയോ കോണ്‍ഗ്രസിന്‍റെയോ സഹായമില്ലാതെ സ്വതന്ത്രനായാണ് സുന്ദീപ് മത്സരിക്കുന്നത്. 1998ൽ ട്രാന്‍സ്‌ജെന്‍ഡറായ ഷബ്‌നം മൗസി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായാല്‍ ഇന്ത്യയില്‍ സ്ഥാനാര്‍ത്ഥിയാവുന്ന ആദ്യ ബധിരനും മൂകനുമാകും സുന്ദീപ് ശുക്ല.
