കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ജാമ്യാപേക്ഷയും ദിലീപിന്‍റെ മാനേജർ അപ്പുണ്ണി നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിൽ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായേക്കും.

ജാമ്യാപേക്ഷയെ എതിർക്കുമെന്ന് പോലീസ് വ്യക്തമാക്കി. അങ്കമാലി ജുഡീഷ്യൽ മജിസേട്രേറ്റ് ജാമ്യാപേക്ഷ തള്ളിയതിന് പിറകെയാണ് ദിലീപ് ഹൈക്കോടതിയെ ജാമ്യ ഹർജിയുമായി സമീപിച്ചത്. കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നും ക്രിമിനലായ ഒന്നാം പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർത്തതെന്നുമാണ് ദിലീപിന്‍റെ വാദം. എന്നാൽ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞ ദിവസം കേസ് ഡയറിയും മറ്റ് തെളിവുകളുടെ വിശദാംശവും പോലീസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

കേസിൽ പോലീസ് തിരയുന്ന ദിലീപിന്‍റെ മാനേജർ അപ്പുണ്ണി നൽകിയ മുൻകൂർ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയ്ക്കു വരും. കേസിലെ പ്രതി സുനിൽകുമാറുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമ വാർത്തകൾ അടിസ്ഥാനമാക്കിയാണ് പോലീസ് തന്നെ പ്രതിയാക്കുന്നതെന്നുമാണ് അപ്പുണ്യുടെണി ജാമ്യഹർജിയിൽ പറയുന്നു.

അതേസമയം സുനിൽകുമാറിന്‍റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതീഷ് ചാക്കോ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള അന്വേഷണമൊന്നും അഭിഭാഷകനെതിരെ കാണുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ കണ്ടെത്തിയാൽ പോലീസിന് തുടർ നടപടി ആകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രധന തെളിവായ നടിയുടെ ദൃശ്യം പകർത്തിയ ഫോൺ അഭിഭാഷകനെ ഏൽപ്പിച്ചെന്നാണ് സുനിൽ മൊഴി നൽകിയിട്ടുള്ളത്.