ആലുവ: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. അതേസമയം, ദിലീപിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുമെന്നതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിക്കും. എന്നാല്‍ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് പരിശോധിക്കാന്‍ അവകാശമുണ്ടെന്നാണ് ദിലീപിന്‍റെ വാദം. 

കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. വിചാരണ സമയത്ത് പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പൊലീസ് പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.മൊഴിപ്പകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവയാണ് പൊലീസ് പ്രതിഭാഗത്തിന് നല്‍കിയതനടി ആക്രമിക്കപ്പെട്ട വാഹനം കടന്നുപോയ സ്ഥലത്തെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന ഫലവും കൈമാറിയിട്ടുണ്ട്.