നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതി പരിഗണിക്കും. മുഖ്യപ്രതി സുനില്‍കുമാറിന്റെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയോട് ആവശ്യമെങ്കില്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ട്.

രണ്ട് ദിവസത്തെ കാലാവധി കഴിഞ്ഞ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്വേഷണം തുടരാനായി കൂടുതല്‍ സമയം വേണമെന്ന പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കസ്റ്റ‍‍ഡി ഇന്ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടിയത്. ഉച്ചയ്‌ക്ക് ശേഷം ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അന്വേഷണം വ്യാപിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. ദിലീപിന് സുനില്‍ കുമാറിന്റെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ കൈമാറിയിരുന്നെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ദിലീപുമായി ബന്ധമുള്ള പ്രമുഖരെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. 

അതേ സമയം ദിലീപിനെതിരെ പ്രാഥമികമായ തെളിവ് പോലുമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളില്ലാത്തതിനാലാണ് മാപ്പുസാക്ഷികളെ ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയോട് വേണമെങ്കില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണം ശക്തമായ സ്ഥിതിക്കാണ് പ്രതീഷ് ചാക്കോ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. ഇത് ചൊവ്വാഴ്ചയേ കോടതി ഇനി പരിഗണിക്കൂ. നടന്‍ ദീലീപാണ് സുനില്‍കുമാറിനെ പ്രതീഷ് ചാക്കോയുടെ അടുത്തേക്ക് പറഞ്ഞയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.