സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി മാറി. കുറഞ്ഞ വിലയും മറ്റ് വിപണികളിലെ പ്രതിസന്ധികളുമാണ് ഈ മാറ്റത്തിന് കാരണം. റഷ്യയും യുഎഇയുമാണ് ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാർ.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ നിര്‍ണായകമായ മാറ്റം. സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി മാറി. മെയ് മാസത്തിലെ കണക്കുകളാണ് ഈ അപ്രതീക്ഷിത മാറ്റം വ്യക്തമാക്കുന്നത്. ആഗോള വിപണിയിലെ എണ്ണ വിതരണത്തിലുണ്ടായ തടസങ്ങളും വിലയിലെ വ്യത്യാസങ്ങളുമാണ് ഇന്ത്യയെ ഇത്തരമൊരു മാറ്റത്തിലേക്ക് നയിച്ചത്. റഷ്യയും യുഎഇയുമാണ് വെനസ്വേലയ്ക്ക് മുന്നിലുള്ളത്

Add Asianetnews as a Preferred SourcegooglePreferred

എന്തുകൊണ്ട് വെനസ്വേല?

മെയ് മാസത്തില്‍ മാത്രം പ്രതിദിനം 4,17,000 ബാരല്‍ എണ്ണയാണ് വെനസ്വേല ഇന്ത്യയിലെത്തിച്ചത്. ഏപ്രിലില്‍ ഇത് 2,83,000 ബാരല്‍ ആയിരുന്നു. കഴിഞ്ഞ ഒന്‍പതു മാസമായി വെനസ്വേലയില്‍ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ ഒട്ടും എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇവയാണ്: 

കുറഞ്ഞ വില: മറ്റ് വിപണികളെ അപേക്ഷിച്ച് വെനസ്വേലയില്‍ നിന്നുള്ള എണ്ണയ്ക്ക് വില കുറവാണ്. ആഗോളതലത്തില്‍ എണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ്.

സൗകര്യപ്രദമായ റിഫൈനറികള്‍: വെനസ്വേലയിലെ 'ഹെവി' അഥവാ ഉയര്‍ന്ന സള്‍ഫര്‍ അടങ്ങിയ എണ്ണ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറി പോലുള്ള അത്യാധുനിക സംസ്‌കരണ സംവിധാനങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്.

ഇറാന്‍ യുദ്ധവും വിപണിയിലെ പ്രതിസന്ധികളും

ഇറാനുമായുള്ള യുദ്ധം, ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസങ്ങള്‍ എന്നിവ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇന്ത്യ തങ്ങളുടെ എണ്ണ ഉറവിടങ്ങള്‍ മാറ്റി ചിന്തിക്കാന്‍ നിര്‍ബന്ധിതരായി. യുഎസ് ഉപരോധങ്ങളില്‍ അയവുണ്ടായതിനെത്തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചിരുന്നു. എന്നാല്‍ യുഎസിന്റെ നാവിക ഉപരോധം മൂലം അത് വീണ്ടും തടസ്സപ്പെട്ടു. മെയ് മാസത്തില്‍ ഇറാനില്‍ നിന്ന് ഒരു കപ്പലും ഇന്ത്യയിലെത്തിയിട്ടില്ല. ഫെബ്രുവരിയില്‍ 9,69,000 ബാരല്‍ ഉണ്ടായിരുന്ന ഇറാഖി എണ്ണ വരവ് മെയ് മാസത്തില്‍ 51,000 ബാരലായി വന്‍തോതില്‍ കുറഞ്ഞു.എണ്ണവില അമിതമായി വര്‍ധിപ്പിച്ചത് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായി. ഏപ്രിലില്‍ 6,70,000 ബാരല്‍ ആയിരുന്ന സൗദി എണ്ണ ഇറക്കുമതി മെയ് മാസത്തില്‍ 3,40,000 ബാരലായി പകുതിയായി കുറഞ്ഞു.

ഇന്ത്യയുടെ നിലവിലെ സാഹചര്യം

മെയ് മാസത്തില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ഏപ്രിലിനെ അപേക്ഷിച്ച് 8% വര്‍ധിച്ച് പ്രതിദിനം 4.9 ദശലക്ഷം ബാരലിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇറാന്‍ യുദ്ധത്തിന് മുന്‍പ് ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന 5.2 ദശലക്ഷം ബാരല്‍ എന്ന നിലയിലേക്ക് ഇത് എത്തിയിട്ടില്ല. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ്, രൂപയുടെ മൂല്യത്തകര്‍ച്ച, പണപ്പെരുപ്പം എന്നീ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വെനിസ്വേലയില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള എണ്ണ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാകും.