തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിനെച്ചൊല്ലി പൊലീസ് ആസ്ഥാനത്ത് ആശയക്കുഴപ്പം. സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന മൂന്നു പൊലീസുകാരെ പിന്‍വലിച്ച് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാണ് ഉത്തരവിറക്കിയത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടേയെന്ന നിലപാടിലാണ് ഡി.ജി.പി ലോകനാഥ് ബെഹ്റ.

സെന്‍കുമാറിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാ അവലോകന സമിതിയാണ് ആറു പൊലീസുകാരെ സുരക്ഷയ്‌ക്കായി നല്‍കിയത്. വിമരിച്ച ശേഷവും അഞ്ചുപോലീസുകാര്‍ സെന്‍കുമാറിനൊടൊപ്പം തുടരുകയാണ്. വര്‍ഷങ്ങളായി ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നല്‍കുന്ന പൊലീസുകാരെ തിരികെ വിളിക്കുന്നതിന്റെ പേരിലാണ് മൂന്നു പൊലീസുകാരെ ലോക്കല്‍ ഡ്യൂട്ടിക്ക് നിയോഗിച്ച് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി ഉത്തരവിറക്കിയത്. ഡി.ജി.പി അസുഖമായി വിശ്രമിക്കുമ്പോഴായിരുന്നു തീരുമാനം. പക്ഷെ വിവരമറിഞ്ഞ ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഉത്തരവ് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കിയ സുരക്ഷ പിന്‍വലിക്കുന്നതിനെക്കുറിച്ച് സുരക്ഷ അവലോകന സമിതി തന്നെ തീരുമാനമെടുനമെടുക്കട്ടേയെന്നാണ് ഡി.ജി.പിയുടെ നിലപാട്. 

ഈ മാസം അവസാനം സുരക്ഷാ അവലോന സമിതി യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയുടെ കാര്യം ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഈ സമിതിയാണ് തീരുമാനിക്കുന്നത്. വിവാദമായ അഭിമുഖത്തിനു ശേഷം ചില സംഘടനകള്‍ സെന്‍കുമാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസുകാരെ പിന്‍വലിക്കുകയും, സുരക്ഷാ പ്രശ്നങ്ങള്‍ എന്തെങ്കിലും സംഭവിക്കുകയും ചെയാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഡി.ജി.പി ഇത്തരമൊരു തീരുമാനമെടുത്തെതന്നാണ് അറിയുന്നത്. എന്നാല്‍ വിമരിച്ച ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇത്രയും പൊലീസുകാരെ നല്‍കുന്നതിനെതിരെയും പൊലീസ് ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്.