അര്‍ജന്റൈന്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ലൈനപ്പ്.

മോസ്‌കോ: ക്രൊയേഷ്യക്കെതിരായ നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ വ്യാപക മാറ്റങ്ങളോടെയായിരിക്കും അര്‍ജന്റീന ഇറങ്ങുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അര്‍ജന്റന്റൈന്‍ പത്രമായ ഒലേ മുണ്ട്യാല്‍ സാംപൗളിയുടെ ടീമിനെ ഇപ്പോള്‍ തന്നെ പുറത്ത് വിട്ടു. അര്‍ജന്റൈന്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ലൈനപ്പ്.

മൂന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിട്ടുള്ളത്. പ്രതിരോധത്തില്‍ മാര്‍കോസ് റോഹോയ്ക്ക് പകരം ഗബ്രിയേല്‍ മെര്‍ക്കാഡോ കളിക്കും. മധ്യനിരയില്‍ ലുകാസ് ബിഗ്ലിയയ്ക്ക് പകരം എന്‍സോ പെരസ് സ്ഥാനം പിടിക്കും. മുന്നേറ്റത്തില്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് പകരം മാര്‍കോസ് അക്യൂനയും കളിക്കുമെന്നാണ് അര്‍ജന്റൈന്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ ക്രിസ്റ്റിയന്‍ പാവോന്‍ ആദ്യ ഇലവനിലെത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഐസ്‌ലന്‍ഡിനെതിരേ പാവോന്‍ ഇറങ്ങിയ ശേഷമാണ് ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമുണ്ടായത്. മാത്രമല്ല, ജിയോവനി സെല്‍സോയും ആദ്യ ഇലവനില്‍ ഇടം കണ്ടെത്തുമെന്ന് വാര്‍ത്തകള്‍ വന്നു. എങ്കിലും പിഎസ്ജി യുവതാരം ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല.

അവസാനം ഡിബാലയും കളിക്കുമെന്ന് പറയപ്പെട്ടിരുന്നു. ഡിബാലയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും യുവന്റസ് താരത്തിന് പുറത്തിരിക്കാനാണ് വിധി.