കോഴിക്കോട്: ഒഞ്ചിയത്ത് ആര്‍എംപി ഒാഫീസില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തില്‍ എന്‍ വേണുവിനെതിരെ കേസില്ല. 14 ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും.

സിപിഎം പ്രവർത്തകനെ വെട്ടേറ്റതിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എന്‍. വേണു ഉൾപ്പെടെ 17 ആർ എം പി പ്രവർത്തകരെ പയ്യോളി പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം സിപിഎം ആര്‍എംപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വടകര ഓർക്കാട്ടേരിയിൽ ആർഎംപി ഓഫീസ് അക്രമികള്‍ അടിച്ചു തകർത്തു. ആക്രമത്തില്‍ നാല് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. 

ഇതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റത്. എന്നാല്‍ ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎംപി ആരോപിച്ചു. തനിക്കും എൻ. വേണു ഉൾപ്പടെയുള്ള മറ്റ് ആര്‍എംപി നേതാക്കൾക്കും വധഭീഷണിയുണ്ടെന്ന് കെ.കെ രമ പറഞ്ഞു. സിപിഎമ്മാണ് ഭീഷണിക്ക് പിന്നിൽ. പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്നും, ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും കെ.കെ.രമ പ്രസ്താവനയില്‍ പറഞ്ഞു.