മുംബൈ: മഹാരാഷ്ട്രയിയിലെ ഒരു ജില്ലാ കലക്ടര്‍ തന്റെ ഡ്രൈവര്‍ക്ക് നല്‍കിയ യാത്രയയപ്പ് ഏവരെയും അത്ഭുതപ്പെടുത്തി. ഓഫീസില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തിന് കളക്ടര്‍ ഓടിച്ച കാറിലാണ് ഡ്രൈവർ ദിഗംബര്‍ എത്തിയത്. പൂക്കള്‍ കൊണ്ട് ഒരു കല്യാണ വണ്ടി പോലെ അലങ്കരിച്ച സർക്കാർ വാഹനം. യൂണിഫോം അണിഞ്ഞ ഡ്രൈവറെ പിന്നില്‍ കയറ്റി കാറോടിച്ചു പോകുന്ന കലക്ടറെ കണ്ടവരെല്ലാം ആദ്യം അമ്പരന്നു. പിന്നെയാണ് സഹപ്രവർത്തകർക്ക് കാര്യം മനസിലായത്.
വർഷങ്ങളായി തന്റെ സാരഥിയായ ദിഗംബറിനെ ആദരിക്കാനാണ് ജില്ലാ കലക്ടർ കാർ ഡ്രൈവറായത്. അകോലയിലെ ജില്ലാ കളക്ടർ ജി. ശ്രീകാന്താണ് ജോലിയിൽനിന്നും വിരമിക്കുന്ന ഡ്രൈവർക്ക് മധുരമായ യാത്രയയപ്പ് നല്‍കിയത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു യാത്രയയപ്പ് എന്ന ചോദ്യത്തിന് കലക്ടറുടെ മറുപടി ഇതായിരുന്നു.
35 വര്‍ഷത്തോളം അദ്ദേഹം കലക്ടര്‍മാരുടെ സാരഥിയായി. ഞങ്ങളെ സുരക്ഷിതരായി ജോലിസ്ഥലങ്ങളില്‍ എത്തിച്ചു. ഈ യാത്രയയപ്പു ചടങ്ങ് അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള നന്ദി അറിയിക്കലാണ്. ജില്ലയിലെ 18 കലക്ടര്‍മാരുടെ ഡ്രൈവറായി ദിഗംബർ താക്ക് ജോലിചെയ്തിട്ടുണ്ട്. 58 വയസ്സുള്ള ദിഗംബറിന് ഈ വിടവാങ്ങല്‍ ചടങ്ങ് മറക്കാനാവാത്ത അനുഭവമായി. ജനസേവരായ സർക്കാർ ഉദ്യോഗസ്ഥരുടെ നല്ല മുഖമാണ് അകോല ജില്ലാ കലക്ടർ കാണിച്ചുതന്നത്.
