Asianet News MalayalamAsianet News Malayalam

കെവിൻ കേസ് ഫെബ്രുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും

കസ്റ്റഡിയിലുള്ള രണ്ടു വാഹനങ്ങൾ വിട്ടു നൽകണമെന്ന് പ്രതിഭാഗം ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു.  മുഖ്യ തെളിവായി പരിഗണിച്ച് വാഹനം വിട്ടു നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുകയായിരുന്നു. 

district session court will hear kevin case in february 1
Author
Kottayam, First Published Jan 24, 2019, 1:51 PM IST

കോട്ടയം:  കെവിൻ കേസ് ഫെബ്രുവരി ഒന്നിന് കോട്ടയം അഡീഷനൽ ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും. വാഹനം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതികളുടെ അപേക്ഷയിന്മേൽ ആണ് വാദം. കസ്റ്റഡിയിലുള്ള രണ്ടുവാഹനങ്ങൾ വിട്ടു നൽകണമെന്ന് പ്രതിഭാഗം ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു.  മുഖ്യ തെളിവായി പരിഗണിച്ച് വാഹനം വിട്ടു നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മൂന്ന് കാറുകളിൽ ഒരെണ്ണം നേരത്തെ വിട്ട് നൽകിയിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയാകുന്ന ഏഴാം തീയതി മുഴുവൻ പ്രതികളെയും ഹാജരാക്കണമെന്നും  നിർദ്ദേശിച്ചു.

കെവിൻ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഭാഗം ഇതിനെ ശക്തമായി എതിർത്തു. എന്നാൽ ഈ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാൻ കോടതി ഉത്തരവിട്ടത്. 
കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസിൽ വിചാരണ തുടങ്ങുന്നത്.

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു.  ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.

മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. അതിന്‍റെ തലേദിവസം നീനുവിന്‍റെ സഹോദരൻ ഷാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിവായത്. നീനുവിന്‍റെ സഹോദരൻ ഷാനുവും അച്ഛൻ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസിൽ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.

Follow Us:
Download App:
  • android
  • ios