ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ജനാധിപത്യരീതിയിലല്ല വിശ്വാസ വോട്ടെടുപ്പ് നടന്നതെന്നാരോപിച്ച് ഡിഎംകെ ബുധനാഴ്ച സംസ്ഥാനവ്യാപകമായി നിരാഹാര സമരം നടത്തും. വിശ്വാസ വോട്ട് നേടിയ മുഖ്യമന്ത്രി പളനിസാമി ഗവര്‍ണറെ കണ്ട് നന്ദി അറിയിച്ചു. എംഎല്‍എമാര്‍ ജനങ്ങളോട് സംവദിച്ചശേഷം ഒരിക്കല്‍ കൂടി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഒ പനീര്‍ശെല്‍വവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ വിശ്വാസവോട്ടെടുപ്പ് നടക്കവെ സഭയ്ക്ക് പുറത്ത് കീറിയ ശര്‍ട്ടുമായി മാധ്യങ്ങളെകണ്ട സ്റ്റാലിന്‍ വരാന്‍ പോകുന്ന സമരങ്ങളുടെ സൂചന നല്‍കിയിരുന്നു. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് എംഎല്‍എമാരുടെ യോഗം വിളിച്ച സ്റ്റാലിന്‍ സമരപരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്തു. രഹസ്യവോട്ടെടുപ്പ് അനുവദിക്കാതെ സ്പീക്കര്‍ ഭരണപക്ഷത്തിന് അനുകൂലമായി നിലപാടെടുത്തു എന്നാരോപിച്ച് ബുധനാഴ്ച ഡിഎംകെ ജില്ലാ ആസ്ഥാനങ്ങളില്‍ നിരാഹാര സമരം നടത്തും. 

ഇന്നലെ മറീന ബീച്ചില്‍ സ്റ്റാലിന്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പൊലീസ് കേസെടുത്തു. അതേസമയം സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ അനുവദിച്ചതില്‍ ഗവര്‍ണറെക്കണ്ട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ജനാധിപത്യരീതിയിലായുന്നു വോട്ടെടുപ്പ് നടന്നതെന്നും മുഖ്യന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. എന്നാല്‍ ഗവര്‍ണറെ കണ്ട പനീര്‍ശെല്‍വവും അനുയായികളും സ്പീക്കര്‍ ഏകപക്ഷീയമായാണ് പെരുമാറിയത് എന്ന് പരാതിപ്പെട്ടു. 

എംഎഎല്‍എമാര്‍ ജനങ്ങളോട് സംസാരിച്ചശേഷം ഇനിയും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഒപിഎസ് ക്യാമ്പ് ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ഒരുമണിയോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയിലേക്ക് പോയി. തമിഴ്‌നാട് നിയമസഭയില്‍ ഇന്നലെയുണ്ടായ സംഭവങ്ങള്‍ ജനാധിപത്യത്തിന് നാണക്കേടാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു.