ഔറംഗബാദ്: ജന്മദിനത്തിൽ കേക്ക് മുറിക്കില്ലെന്ന് ഹിന്ദുക്കൾ പ്രതിജ്ഞ ചെയ്യണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കേക്ക് മുറിക്കുന്നിതിന് പകരം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാന്‍ മന്ത്രി വിശ്വാസികളോട് അഭ്യർത്ഥിച്ചു.
ബീഹാറിലെ ഔറംഗബാദ് ജില്ലയിൽ നടന്ന ഒരു മതചടങ്ങിലായിരുന്നു ഗിരിരാജ് സിങിൻറെ പ്രസ്താവന. ജന്മദിനം ആഘോഷിക്കുന്നതിൻറെ ഭാഗമായി കേക്ക് മുറിക്കില്ലെന്ന് പ്രതിഞ്ജയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യൻ സംസ്കാരമല്ല അത്. ശക്തവും പഴക്കമുള്ളതുമായ നമ്മുടെ സ്വന്തം സംസ്കാരമുണ്ടായിട്ടും നിർഭാഗ്യവശാൽ നാം പടിഞ്ഞാറൻ സംസ്കാരത്തിലേക്ക് നീങ്ങുകയാണ്.
ഇന്ത്യൻ സംസ്കാരം ഗ്രാമപ്രദേശങ്ങളിൽ പെട്ടെന്ന് ഇല്ലാതാകുന്നതായും അത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ അവരുടെ മാതാപിതാക്കളെ മായെന്നും പിതാജിയെന്നും വിളിക്കുന്നത് വിട്ട് മമ്മയെന്നും പപ്പായെന്നുമാണ് ഇപ്പോൾ വിളിക്കുന്നതെന്നും സിങ് വ്യക്തമാക്കി.
മതത്തെ സംരക്ഷിക്കാൻ എല്ലാ ഹിന്ദുക്കളും ഒന്നിക്കണമെന്നും രാജ്യത്തെ മുസ്ലിം ജനത ന്യൂനപക്ഷമല്ലെന്നും അവരെ അത്തരത്തിൽ കാണേണ്ടതില്ലെന്നും പ്രസംഗത്തിനിടെ കേന്ദ്രമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.
