മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വക ആംബുലൻസില്‍ മദ്യവും ബെല്ലി ഡാന്‍സും
ദില്ലി: മീററ്റിലെ ലാലാ ലജ്പത് റായി മെമ്മോറിയൽ (എൽ.എൽ.ആർ.എം) മെഡിക്കല്‍ കോളേജിലെ പൂർവ വിദ്യാർഥി സംഗമത്തില്‍ ഡോക്ടര്‍മാരുടെ വക ആംബുലൻസില്‍ മദ്യവും ബെല്ലി ഡാന്‍സും. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെ സംഗമം വിവാദമായി. ഉന്മാദചിത്തരായ ഡോക്ടർമാർ റഷ്യൻ ബെല്ലി നർത്തകർക്കൊപ്പം സ്റ്റേജിൽ ആടിതിമർക്കുന്നതായിരുന്നു. മദ്യക്കുപ്പിയുടെ കൂമ്പാരമായി ആംബുലൻസ് മാറ്റിയ ദൃശ്യവും വൻ വിമർശനത്തിനിടയാക്കി.
സംഭവത്തെക്കുറിച്ച് എൽ.ആർ.ആർ.എം. ഭരണകൂടവും യു.പി. ഗവൺമെന്‍റും അന്വേഷണത്തിന് ഉത്തരവിടുകയും ആഘോഷത്തിന്റെ ഉത്തരവാദിത്തമുള്ളവരെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മദ്യക്കുപ്പികൾ നിറച്ച ആംബുലൻസ് എത്തിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. മീററ്റിലെ ആദ്യകാല സർക്കാർ മെഡിക്കൽ കോളജ് കൂടിയാണ് സ്ഥാപനം. 1992 ബാച്ചിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായിരുന്നു ആഘോഷങ്ങൾ.
അതേസമയം, സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രിൻസിപ്പൽ വിനയ് അഗർവാൾ പറയുന്നു. സംഘാടകർ കോളജിലെ ആംബുലൻസ് തന്നെയാണോ വാടകക്കെടുത്താണോ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. എന്നാൽ, ഉത്തരവാദികൾക്കെതിരെ കർശന നടപടിക്കാണ് ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകിയത്.
സംഭവിച്ച കാര്യങ്ങളിൽ താൻ ആശങ്കപ്പെടുന്നുവെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും യു.പി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.കെ ഗുപ്ത പറഞ്ഞു. സംഭവത്തിൽ കോളേജ് അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. എങ്ങനെ ഇത്തരമൊരു ആഘോഷത്തിന് കോളേജ് ഭരണകൂടം അനുമതി നൽകി എന്നതാണ് അത്ഭുതപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടാൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോളജിന്റെ മുൻ പ്രിൻസിപ്പൽ കൂടിയായ ഡോ. ഗുപ്ത പറഞ്ഞു.
ഈ കാലത്ത് സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരുന്നു ഇത്. സംഗീതവും നൃത്തവും ആവാം. എന്നാൽ അത്തരമൊരു അശ്ലീല അനുവദിക്കാൻ പാടില്ലായിരുന്നുവെന്നും ഡോ. ഗുപ്ത പറഞ്ഞു.