വസ്തുവിലയുടെ മൂന്ന് ശതമാനം രജിസ്‍ട്രേഷന്‍ നിരക്ക് ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനത്തിന് ശേഷം ഭാഗപത്രം ഒഴിമുറി ധനനിശ്ചയം തുടങ്ങിയവയുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായെന്നാണ് കണക്ക്. പൊതുവെ ഭൂമി ഇടപാടുകളുടെ സീസണായ ഓണമാസത്തില്‍ രജിസ്‍ട്രേഷന്‍ നിരക്ക് കുത്തനെ ഇടിഞ്ഞു. 2015നെ അപേക്ഷിച്ച് 85 ശതമാനമാണ് കുറവ്. കഴിഞ്ഞ വര്‍ഷം ഇക്കാലത്ത് 3,05,000 വിലയാധാരങ്ങള്‍ നടന്നപ്പോള്‍ ഇത്തവണയത് ഒന്നര ലക്ഷത്തിനടുത്തുമാത്രമാണ്. നാല്‍പതു ശതമാനമാണ് കുറവ്.

അതിനിടെ രജിസ്‍ട്രേഷന്‍ രേഖകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ആധാരം എഴുത്ത് തൊഴില്‍ സംരക്ഷിക്കുന്നതിനും നടപടി ആവശ്യപ്പെട്ട് ആധാരമെഴുത്തുകാര്‍ സമരത്തിനൊരുങ്ങുകയാണ്. ആള്‍ കേരള ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂണിയനാണ് തിരുവോണ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണി സമരം പ്രഖ്യാപിച്ചത്. ആര്‍ക്കും ആധാരമെഴുതാമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം. നിരവധി പേര്‍ക്ക് ജോലി നഷ്‌ടമാകുമെന്ന് മാത്രമല്ല സാധാരണക്കാര്‍ക്ക് ആധാരം എഴുതാന്‍ അവകാശം നല്‍കുന്നതോടെ ഭൂമി ഇടപാടുകള്‍ ഭാവിയില്‍ വന്‍ നിയമക്കുരുക്കിലേക്ക് മാറാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.