അമേരിക്കയില്‍ നിന്ന് മുസ്ലീങ്ങളെ മുഴുവന്‍ പുറത്താക്കണമെന്ന് ട്രംപ്
കഴിഞ്ഞ ദിവസം ഒര്‍ലാന്‍ഡോയിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ തന്നെ ഇസ്ലാംവിരുദ്ധ നിലപാട് പ്രകടമാക്കിയിട്ടുള്ള ട്രംപ് ഇത്തവണ ഒരുപടി കൂടി കടന്ന് തീവ്രവാദം തടയാന്‍ മുസ്ലീംങ്ങളെ മുഴുവന്‍ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. ന്യൂ ഹാംപ്ഷയറിലെ ഒരു കോളേജില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം.
ഒര്‍ലാന്‍ഡോയില്‍ വെടിവെപ്പ് നടത്തിയ ഒമറിനെ അഫ്ഗാന്‍ പൗരനെന്ന് വിശേഷിപ്പിച്ച ട്രംപ് ഇത്തരക്കാരെ അമേരിക്കയില്‍ വരാന്‍ അനുവദിച്ചതാണ് വലിയ ദുരന്തമെന്നും പറഞ്ഞു. 10,000 സിറിയന്‍ അഭയാര്‍ഥികളെ അമേരിക്കയില്‍ പുനരധിവസിപ്പിക്കുമെന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഹിലരിയുടെ പ്രഖ്യാപനം, രാജ്യത്ത് ജിഹാദികളുടെ പ്രളയം സൃഷ്‌ടിക്കുമെന്നും ട്രെംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ പ്രസ്താവനക്കെതിരെ ഒബാമക്കൊപ്പം ഹിലരി ക്ലിന്റണും രംഗത്ത് വന്നു. ഒര്‍ലാന്‍ഡോ സംഭവം രാഷ്‌ട്രീയവത്കരിക്കരുതെന്ന് ഒബാമ പറഞ്ഞു. ഒര്‍ലാന്‍ഡോ പോലുള്ള സംഭവങ്ങള്‍ക്ക് ഒരു വിഭാഗത്തിനെ മാത്രം കുറ്റപ്പെടുത്തുന്നത് പ്രതികൂല ഫലമാണ് സൃഷ്‌ടിക്കുകയെന്ന് ഹിലരി വ്യക്തമാക്കി. ട്രംപിന്റെ ഇസ്ലാംവിരുദ്ധ പരാമര്‍ശത്തിനെതിരെ രാജ്യാന്തര തലത്തിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.