തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പേ അനുവദനീയമായ ഏർളി വോട്ടിംഗ് ആണിപ്പോൾ അമേരിക്കയിൽ തുടങ്ങിയിരിക്കുന്നത്. 33 സംസ്ഥാനഘങ്ങളില്‍ നേരിട്ട് വോട്ടുചെയ്യാം, 27 സംസ്ഥാനങ്ങളിലും ഡിസിയിലും മെയിൽവഴിയും. 

ഇതിനകം 33ലക്ഷംപേർ വോട്ടുചെയ്തുകഴി‍ഞ്ഞു. നോര്‍ത്ത് കരോലീന, നെവാഡ, ആരിസോണ തുടങ്ങിയ സംസ്ഥാനങ്ങളിൽ 2012ലെ പോളിംഗ് ശതമാനത്തേക്കാൾ മുന്‍പിലാണ് അഭിപ്രായ സര്‍വേയില്‍ ഡമോക്രാറ്റുകള്‍. അയോവയിലും ഒഹായോവിലും ട്രംപിന് അനുകൂലമാണ് തല്‍കാലം കാര്യങ്ങൾ. 

പക്ഷേ അതൊന്നും അന്തിമഫലത്തെ സ്വാധീനിക്കാൻ സാധ്യതയില്ല. അതിനിടയിലാണ് 18മത്തെ അടവുമായി ട്രംപ് രംഗത്തെത്തുന്നത് .ഏബ്രഹാം ലിങ്കന്‍റെ പ്രശസ്തമായ ഗെറ്റിസ് ബർഗ് പ്രസംഗത്തിന്‍റെ ചുവടുപിടിച്ചാണ് ട്രംപിന്‍റെ നീക്കം. 

പെൻസിൽവേനിയയിലെ ഗെറ്റസ്ബർഗ് തന്നെയാണ് ട്രംപ് നയപ്രഖ്യാപനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ വേദി അതല്ല. നയങ്ങൾ എന്നല്ലാതെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കൗതുകകരമായ മറ്റൊരു സംഭവവികാസം അമേരിക്കൻ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ അനുവദിക്കണമെന്ന റഷ്യയുടെ ആവശ്യം 3 അമേരിക്കൻ സംസ്ഥാനങ്ങൾ തള്ളിയതാണ്. 

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന ട്രംപിന്‍റെ പരാതിയും ആരോപിക്കപ്പെടുന്ന റഷ്യ- ട്രംപ് ബന്ധവും ഇതുമായി ചേർത്തുവായിക്കുമ്പോഴാണ് സംഭവത്തിന് മറ്റൊരു മാനം കൈവരുന്നത്.