അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനില്‍ക്കേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടിയാവുകയാണ് 2005ലെ അശ്ലീല സംഭാഷണം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ സംവാദത്തില്‍ മേല്‍ക്കൈ നേടിയ ഹിലരിയെ മലര്‍ത്തിയടിക്കാന്‍ രണ്ടാം സംവാദത്തിന് തന്ത്രങ്ങള്‍ മെനഞ്ഞ ട്രംപിന് വിവാദ വീഡിയോ പുറത്തുവന്നതോടെ റിപ്പബ്ലിക്കന്‍ പക്ഷത്തിന്റെ പോലും പിന്തുണ നഷ്‌ടപ്പെട്ടിരിക്കുകയാണ്. 2008ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മക്കൈന്‍ ട്രംപിന് നല്‍കിയ പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചു. കൊള്ളാവുന്ന മറ്റാരെയെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നുവെന്നും മക്കൈന്‍ തുറന്നടിച്ചു. 

ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സും പ്രതിരോധത്തിന് താനില്ലെന്ന് വ്യക്തമാക്കി. ട്രംപിനോടുള്ള പ്രതിഷേധ സൂചകമായി ഇക്കുറി വോട്ടുചെയ്യില്ലെന്ന് ബോളിവുഡ് താരവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ ഗവര്‍ണറുമായ അര്‍ണോഡ് ഷ്വാസ്നെഗര്‍പറഞ്ഞു. സെനറ്റര്‍ മൈക് ലീയടക്കമുള്ളവര്‍ ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. പ്രതിഷേധ സ്വരമുയര്‍ത്തി ട്രംപിന്റെ ഭാര്യ മെലാനിയയും രംഗത്തെത്തി. വിമര്‍ശനമുനയില്‍ നട്ടംതിരിയുമ്പോഴും മത്സരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഉറപ്പിച്ച് ട്രംപും, കടന്നാക്രമിച്ച് മേല്‍ക്കൈ നിലനിര്‍ത്താന്‍ ഹില്ലരി ക്ലിന്റണും രണ്ടാം സംവാദത്തിന് തയ്യാറെടുക്കുകയാണ്. ഹില്ലരിക്കു വന്‍കിട ബിസിനസുകാരോടുള്ള അടുപ്പം വ്യക്തമാക്കുന്ന വിക്കിലീക്‌സ് രേഖകള്‍ മാത്രമാണ് ട്രംപിന്റെ പക്കല്‍ ശേഷിക്കുന്ന ആയുധം. എന്നാല്‍, ട്രംപിനെ സ്‌ത്രീലമ്പടനാക്കാന്‍ കിട്ടിയ പുതിയ തുറുപ്പുചീട്ട് ഹില്ലരി, മിസൂറിയിലെ ടൗണ്‍ഹാള്‍ സംവാദത്തില്‍ നന്നായി ഉപയോഗിക്കുമെന്നുറപ്പ്.