സൈമൺ ബ്രിട്ടോയുടെ മരണത്തിൽ വ്യക്തതയില്ല, എന്ത് സംഭവിച്ചെന്ന് അറിയണമെന്ന് ഭാര്യ സീന ഭാസ്കർ
സിപിഎം നേതാവായിരുന്ന സൈമൺ ബ്രിട്ടോയുടെ മരണത്തിൽ വ്യക്തതയില്ലെന്ന് ഭാര്യ സീന ഭാസ്കർ. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടെന്നും സീന.
കൊച്ചി: സിപിഎം നേതാവായിരുന്ന സൈമൺ ബ്രിട്ടോയുടെ മരണത്തിൽ വ്യക്തതയില്ലെന്ന് ഭാര്യ സീന ഭാസ്കർ. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടെന്നും സീന. ബ്രിട്ടോയ്ക്ക് അവസാനനിമിഷങ്ങളിൽ കൃത്യമായ പരിചരണം കിട്ടിയില്ലെന്നും സീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃശ്ശൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ വാഹനത്തിൽ ഓക്സിജനുണ്ടായിരുന്നില്ല. ഓക്സിജനുള്ള ആംബുലൻസ് വേണമെന്ന് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അത് ഇല്ലാത്ത വാഹനമാണ് കൊണ്ടുവന്നതെന്നും സീന പറയുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണകളുള്ളയാളാണ് ബ്രിട്ടോയെന്നും ചിട്ടകളോടെയാണ് ജീവിച്ചിരുന്നതെന്നും സീന വ്യക്തമാക്കി.
കൂടെയുണ്ടായിരുന്നവർ പല തരത്തിലാണ് ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് വിശദീകരണം നൽകുന്നത്. ആർക്കും കൃത്യമായ ഒരു ചിത്രം നൽകാനാകുന്നില്ല. എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് തനിക്ക് അറിയാൻ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീന പറയുന്നു.