പൊലീസ് അക്കാദമിയിലെ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളാണ് മരിച്ചത്.
തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു. അക്കാദമിയിലെ ഇന്ത്യാ റിസർവ് ബറ്റാലിയൻ എ.എസ്.ഐ അതുലിെൻ്റ മകൻ അജു കൃഷ്ണ, ഒനിതാ സീനിയർ പൊലീസ് ഓഫീസർ നീനയുടെ മകൻ അഭിമന്യൂ എന്നിവരാണ് മരിച്ചത്. അജു കൃഷ്ണ പാടൂക്കാട് കോ– ഓപ്പറേറ്റീവ് സ്കൂളിൽ നാലാംക്ലാസ് വിദ്യാർഥിയും അഭിമന്യൂ വില്ലടം ഗവ. ഹൈസ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിയുമാണ്.
വൈകിട്ട് നാലിന് സ്കൂൾ വിട്ട് വന്നശേഷം കുട്ടികൾ ആരുമറിയാതെ കുളത്തിൽ കുളിക്കാൻ പോവുകയായിരുന്നു. അക്കാദമി കാൻ്റീനു സമീപത്ത് കൃഷിയാവശ്യത്തിനുള്ള വെള്ളമുപയോഗിക്കുന്ന കുളത്തിലാണ് മുങ്ങിമരിച്ചത്. രാത്രി എഴരയോടെതാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അക്കാദമി സ്വമിങ് വിഭാഗത്തിലെ പൊലീസുകാരും, തൃശൂരിൽനിന്ന് ഫയർഫോഴ്സും എത്തിയാണ് കുട്ടികളെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. കുട്ടികൾക്ക് ഹൃദയമിടിപ്പുണ്ടെന്ന സംശയത്താൽ ആദ്യം ദയ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.