പ്രേതത്തെ പ്രീതിപ്പെടുത്താൻ അച്ഛൻ മൂന്നു വയസുകാരിയുടെ ചെവി അറുത്തു
ന്യൂഡൽഹി: പ്രേതത്തെ പ്രീതിപ്പെടുത്താൻ അച്ഛന്‍ മൂന്നു വയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു. കിഴക്കൻ ഡൽഹിയിലെ ഷഹ്ദാരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അമൃത് ബഹദൂർ എന്ന മുപ്പത്തിയഞ്ചുകാരനാണ് സ്വന്തം മകളുടെ ചെവി മുറിച്ചത്. ചെവിമുറിച്ചെടുത്ത ശേഷം കുട്ടിയുടെ കഴുത്തും മുറിക്കാൻ ശ്രമിക്കുന്നതിനിടെ ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ ഇത് നിന്‍റെ നല്ലതിനാണെന്ന് പറഞ്ഞ് ക്രൂരകൃത്യം തുടര്‍ന്ന ഇയാള്‍ തടയാൻ വന്ന ഭാര്യയോട് വീടു വിട്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും തടയാൻ വന്നപ്പോൾ ഭാര്യയേയും മറ്റു അഞ്ചു മക്കളെയും മുറിയിൽ പൂട്ടിയിട്ടു. അവരുടെ നിലവിളി കേെട്ടത്തിയ നാട്ടുകാരാണ് അമൃതിനെ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചത്.
കുഞ്ഞിനെ വേദനിപ്പിച്ചില്ലെങ്കിൽ അവളെ നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രേതാത്മാവ് പറഞ്ഞുവെന്നും അതനുസരിച്ചാണ് താൻ കുഞ്ഞിന്‍റെ ചെവികൾ മുറിച്ചു നൽകിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ആദ്യം കുഞ്ഞിനെ മര്‍ദ്ദിച്ചു. എന്നാൽ അതുപോര ചെവി നൽകണമെന്നാവശ്യപ്പെട്ടതിനാലാണ് ചെവി മുറിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.
നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ കുഞ്ഞിന്‍റെ കഴുത്തും മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. കുഞ്ഞിന്‍റെ രണ്ടു ചെവിയും മുറിച്ചിട്ടും പ്രേതാത്മാവിന് സന്തോഷമായില്ലെന്നും കഴുത്തിലെ രക്തം ആവശ്യമുണ്ടെന്നും പറഞ്ഞ് കഴുത്തിലെ ഞരമ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. രണ്ടു മാസം മുമ്പ് അമൃതിന്റെ ഒരു വയസുള്ള കുഞ്ഞ് മരിച്ചിരുന്നു. അതിനു ശേഷം ഇയാൾ മനോവിഭ്രാന്തി കാണിക്കുന്നതായി പൊലീസ് പറയുന്നു.