നിലവില്‍ ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് മാസമാണ് ശമ്പളത്തോട് കൂടിയ പ്രസവാവധി. അതാണ് ഇപ്പോള്‍ മൂന്ന് മാസമായി വര്‍ദ്ധിപ്പിക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്ബിന്മുഹമ്മദ് ബിന്റാഷിദ് അല്മക്തൂം ഇത് സംബന്ധിച്ച് അനുമതി നല്കി. മാര്‍ച്ച് ഒന്ന് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും.

മലയാളികള്‍ അടക്കമുള്ള ദുബായ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ഉപകാരപ്രദമാകും. നഴ്‌സിംഗ് മേഖലയില്‍ ധാരാളം പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ദുബായില്‍ ജോലി ചെയ്യുന്നത്.
നേരത്തെ അബുദാബിയും ഷാര്‍ജയിലും ശമ്പളത്തോട് കൂടിയ പ്രസവാവധി മൂന്ന് മാസമാക്കിയിരുന്നു. കഴിഞ്ഞ് വര്‍ഷം സെപ്റ്റംബര്‍ മുതലാണ് അബുദാബിയില്‍ ഈ നിയമം നടപ്പിലാക്കിയത്. ഷാര്‍ജയിലാകട്ടെ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലും. ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തോട് കൂടിയ അവധിക്ക് പുറമേ ഒരു മാസം ശമ്പളമില്ലാതെ അവധിയും എടുക്കാം.

അതേസമയം ദുബായില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഇപ്പോള്‍ 45 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ചില സ്വകാര്യ കമ്പനികള്‍ ശമ്പളത്തോട് കൂടി തന്നെ മൂന്ന് മാസത്തെ പ്രസവാവധി നല്കുന്നുണ്ട്.