തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്. ബിനോയിയുടെ അപേക്ഷ പ്രകാരം ആണ് സർട്ടിഫിക്കറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ദുബായ് പോലീസ് നൽകിയ സർട്ടിഫിക്കറ്റ് പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നത്തെ തിയതിയിലാണ് സർട്ടിഫിക്കറ്റ് നൽകിയത്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി പണം തട്ടിയെന്ന് കാണിച്ച് ദുബായിലെ ഒരു കമ്പനിയാണ് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത്. കോടിയേരിയെ നേരിട്ട് കണ്ടിട്ടും പണം തിരിച്ചുനല്‍കാൻ തയ്യാറായില്ലെന്ന് ഇവർ പരാതിപ്പെട്ടു. ചവറ വിജയൻപിള്ള എം.എൽ.എയുടെ മകൻ ശ്രീജിത്തിനെതിരെ ഇതേ തട്ടിപ്പിന് ദുബായ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
അതേസമയം പരാതിയൊന്നും പിബിയുടെ മുന്നിലെത്തിയില്ലെന്നാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്. ദുബായ് ആസ്ഥാനമായുള്ള ജാസ് ടൂറിസം എന്ന കമ്പനിയുടെ ഉടമ ഹസ്സൻ ഇസ്മയീല്‍ അബ്ദുള്ള അൽമറൂഖിയാണ് ബിനോയ് കോടിയേരിക്കെതിരെ സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരിട്ട് സമീപിച്ചത്. തന്‍റെ പാട്ണറായ രാഹുൽ കൃഷ്ണനുമായുള്ള പരിചയം ഉപയോഗിച്ച് കമ്പനിക്ക് നിക്ഷേപമുള്ള ബാങ്കുകളില്‍ നിന്ന് ബിനോയ് കോടിയേരി വായ്പ തരപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.
ആദ്യം ഒരു ഓഡി കാർ വാങ്ങാൻ 54 ലക്ഷം രൂപ വായ്പയെടുത്തു. പിന്നീട് ഇന്ത്യയിലെയും യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെയും ബിസിനസിനായി 7 കോടി 75 ലക്ഷം രൂപ കൂടി വായ്പയായി സ്വന്തമാക്കി. തന്‍റെ കമ്പനിയുടെ ഈട് ഉപയോഗിച്ചായിരുന്നു വായ്പയെന്നും പകരം ചെക്കുകള്‍ നൽകിയതായി പരാതിയില്‍ പറയുന്നു. എന്നാൽ ഈ ബാങ്ക് വായ്പ തിരിച്ചടക്കാതെ ബിനോയ് ഇന്ത്യയിലേക്ക് കടന്നെന്നും മറ്റ് അഞ്ച് ക്രമിനൽ കേസുകൾ കൂടി ബിനോയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാണ് തന്‍റെ അറിവെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി രാഹുൽ കൃഷ്ണൻ നിരന്തരം ബിനോയിയുമായി സംസാരിച്ചു. 13 കോടി തിരിച്ചടക്കാമെന്ന് ഉറപ്പുനൽകിയിട്ട് ഇതുവരെ പാലിച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് ഈ വിഷയം രാഹുൽ കൃഷ്ണൻ സംസാരിച്ചു.
എന്നാൽ വിഷയം പരിഹരിക്കാമെന്ന ഉറപ്പ് നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് ദുബായ് കോടതിയെ സമീപിച്ചെന്നും ഇന്‍റർപോൾ വാറണ്ട് പുറപ്പെടുവിക്കാനുള്ള നടപടിയെടുക്കാൻ കോടതി ആവശ്യപ്പെട്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
വിഷയം രമ്യമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് യു.എ.ഇ സ്വദേശി സിപിഎം നേതൃത്വത്തെ ഇവർ സമീപിച്ചത്. അതേസമയം പരാതി പിബിയുടെ മുന്നിൽ എത്തിയിട്ടില്ലെന്നാണ് സീതാറാം യെച്ചൂരിയുടെ പരസ്യപ്രതികരണം. ചവറ വിജയൻപിള്ളയുടെ മകൻ ശ്രീജിത് വിജയൻ പിള്ളക്കെതിരെയും ഇതേ കമ്പനി ദുബായ് കോടതിയെ സമീപിച്ചിരുന്നു.
11 കോടി രൂപ തട്ടിയെടുത്ത് മുങ്ങി എന്നായിരുന്നു പരാതി. ശ്രീജിത്തിനെതിരെ ഇന്‍റര്‍പോൾ വാറണ്ട് പുറപ്പെടുവിക്കാനുള്ള ഉത്തരവ് ദുബായ് കോടതി നൽകിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതിനിടെ ദേശീയ നേതൃത്വത്തിന് കിട്ടിയ പരാതി ചോര്‍ന്നത് പാര്‍ടിയിൽ പുതിയ വിവാദങ്ങൾക്കും ഇടയാക്കിയേക്കും. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള തർക്കം നേതാക്കൾക്കിടയിലെ ഭിന്നതയായി മാറുമ്പോഴാണ് ഈ വിഷയം സിപിഎമ്മിന് മറ്റൊരു പ്രതിസന്ധിയുണ്ടാക്കുന്നത്.
