ലക്നൗ: അയല്‍ക്കാര്‍ നല്‍കിയ ഭക്ഷണം മക്കള്‍ക്ക് പകുത്തുനല്‍കി, പട്ടിണി കിടന്ന് അമ്മ മരിച്ചു. 15 ദിവസത്തോളം വീട്ടില്‍ ഭക്ഷണമുണ്ടായിരുന്നില്ല. അയല്‍വീട്ടിലെ ആളുകള്‍ കൊടുത്തിരുന്ന ആഹാരമാണ് 45കാരിയായ അമീര്‍ ജഹാനും മൂന്ന് മക്കളും കഴിച്ചിരുന്നത്. മക്കളുടെ വിശപ്പ് മാറുന്നില്ലെന്നതിനാല്‍ അയല്‍ക്കാര്‍ നല്‍കിയ ഭക്ഷണം അവര്‍ക്ക് പങ്കിട്ടുനല്‍കി കഴിഞ്ഞ നാല് ദിവസമായി അമീര്‍ പട്ടിണി കിടക്കുകയായിരുന്നു. 

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ച ജനുവരി 26നാണ് അമീര്‍ പട്ടിണി കാരണം മരിച്ചത്. അന്നും അയല്‍ക്കാര്‍ ഭക്ഷണം നല്‍കി. ആറ് ചപ്പാത്തിയാണ് ഉണ്ടായിരുന്നത്. ഇത് മൂന്ന് മക്കള്‍ക്കും നല്‍കി ഉറങ്ങാന്‍ കിടന്ന അമീര്‍ പിന്നെ ഉണര്‍ന്നില്ല. ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ചു. തണുപ്പും പട്ടിണിയുമാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് കണക്കാക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

കഴിഞ്ഞ 15 ദിവസമായി വീട്ടില്‍ ഒരുമണി ആഹാരം പോലും ഉണ്ടായിരുന്നില്ല. ഇടയ്‌ക്കെപ്പോഴെങ്കിലും അയല്‍ക്കാര്‍ നല്‍കുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. അമ്മ എല്ലാം തങ്ങള്‍ക്ക് തരുമായിരുന്നു. എന്നാല്‍ തങ്ങളെക്കാള്‍ ഊര്‍ജ്ജസ്വലയായിരുന്നുവെന്നും 15കാരിയായ മൂത്തമകള്‍ പറഞ്ഞു.

അമിറിന്റെ മരണ കാരണം അന്വേഷിക്കേണ്ടതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. മൂന്ന് പെണ്‍കുട്ടികളാണ് അമിറിന്. ഇവര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി 25000 രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കി. 

അമിറിന്റെ ഭര്‍ത്താവ് റിക്ഷാ വലിയ്ക്കുന്ന ആളായിരുന്നു. ക്ഷയരോഗത്തിന് ചികിത്സയിലായിരുന്ന ഇയാള്‍ ചികിത്സയ്ക്ക് ശേഷം 5 മാസം മുമ്പ് വീട് വിട്ട് പൂണെയിലേക്ക് പോയി. കഴിഞ്ഞ രണ്ട് മാസമായി ഇയാളെ കുറിച്ച് ഒരു വിവരവുമില്ല. അമിറിന് ആധാര്‍ കാര്‍ഡുണ്ട്. എന്നാല്‍ ദാരിദ്ര രേഖയ്ക്ക് താഴെ ആകാന്‍ നല്‍കിയ അപേക്ഷ 2017 ല്‍ നഅധികൃതര്‍ നിഷേധിച്ചതായി അയല്‍വാസിയായ മുഹമ്മദ് ഫിറോസ് പറഞ്ഞു.