കൊച്ചി: കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. നിരക്ക് കുറയ്ക്കുന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്ന് നേരത്തേ താന്‍ പറഞ്ഞതാണ്. യാത്രക്കാരുടെ കുറവ്, മെട്രോയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നും ഇ. ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

സ്വപ്‌നതുല്യമായിരുന്നു കൊച്ചി മെട്രോയുടെ തുടക്കം. ഉദ്ഘാടന ദിനം മുതല്‍ ആയിരങ്ങള്‍ മെട്രോയാത്രയ്ക്കായി എത്തി. വാരാന്ത്യങ്ങളില്‍ വന്‍ തിരക്ക്. പക്ഷെ മാസമൊന്നു കഴിഞ്ഞപ്പോള്‍ ചിത്രം മാറി. പ്രവര്‍ത്തി ദിനങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. കൂടിയ ടിക്കറ്റ് നിരക്ക് മെട്രോയില്‍ നിന്ന് അകറ്റുന്നെന്നാണ് യാത്രക്കാരുടെ അഭിപ്രായം. തനിക്കും അതേ അഭിപ്രായമെന്ന് ഇ ശ്രീധരന്‍.

മെട്രോയിലെ ആദ്യ യാത്രയെന്നതിനപ്പുറം സ്ഥിരം ഗതാഗതമാര്‍ഗമായി പലരും ഇപ്പോഴും മെട്രോയെ കാണാന്‍ തുടങ്ങിയിട്ടില്ല. അതിനി മെട്രോയുടെ കുറഞ്ഞ ദൈര്‍ഘ്യവും കാരണമാണ്

നെടുമ്പാശേരി വിമാനത്താവളത്തിലേക്കടക്കം മെട്രോ നീട്ടുന്നത് ഉടന്‍ യാഥാര്‍ഥ്യമാവണം.പേട്ടവരെയുള്ള ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നിര്‍മാണ കരാര്‍ നല്‍കി കഴിഞ്ഞു. അതിന് ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ കെഎംആര്‍എല്‍ നേതൃത്വം നല്‍കുമെന്നും മെട്രോമാന്‍ വ്യക്തമാക്കി.