കൊച്ചി: കൊച്ചി മെട്രോ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതിന്റെ ശില്‍പി മെട്രോമാന്‍ ഇ ശ്രീധരന്‍ ഇപ്പോള്‍ വാര്‍ത്തകളിലെ താരമാണ്. എന്നാല്‍ കൊച്ചി മെട്രോ കൊണ്ടുമാത്രമല്ല ശ്രീധരന്‍ ഇപ്പോള്‍ ശ്രദ്ധേയനാകുന്നത്. കാരണം എല്ലാവരുടേയും കണ്ണ് കൊച്ചി മെട്രോയില്‍ ആയിരുന്നപ്പോള്‍ കേവലം രണ്ടരമാസം കൊണ്ട് ഒരു സ്‌കൂളും അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നു. താന്‍ ചെറുപ്പത്തില്‍ പഠിച്ച പട്ടാമ്പിക്കടുത്തുള്ള ചാതന്നൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ രണ്ട് ക്ലാസ് മുറികളാണ് ശ്രീധരന്‍ നിര്‍മ്മിച്ചുനല്‍കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി രണ്ടരമാസം കൊണ്ടാണ് ക്ലാസ്മുറികളുടെ പണിതീര്‍ത്തത്.

ഇ ശ്രീധരന്‍ കാണാനെത്തിയ വിശേഷങ്ങള്‍ പങ്കുവച്ച് മന്ത്രി തോമസ് ഐസക്കാണ് ഈ വിവരങ്ങള്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചാതന്നൂര്‍ എല്‍പി സ്‌കൂളില്‍ രണ്ട് ക്ലാസ് മുറികള്‍ പണിയാന്‍ 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഡിഎംആര്‍സി ഈ പണിചെയ്യുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അങ്ങനെ ഇപ്പോള്‍ അനുമതി നല്‍കിയാല്‍ മഴയ്ക്ക് മുന്നേ പണി തീര്‍ക്കാം എന്ന് പറഞ്ഞ് ശ്രീധരന്‍ തന്നെ കാണാന്‍ വരുകയും സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് പദ്ധതി ഡിഎംആര്‍സിയെ ഏല്‍പിക്കുകയുമായിരുന്നുവെന്ന് ഐസക് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 254 കുട്ടികള്‍ പഠിക്കുന്നു, ഈ വര്‍ഷം 40 കുട്ടികള്‍ വര്‍ധിച്ചുവെന്ന സന്തോഷവും പങ്കിട്ട മന്ത്രി താന്‍ പഠിച്ച എല്‍ പി സ്കൂളിലെ രണ്ടു ക്ലാസ് മുറികള്‍ പൂര്‍ത്തീകരിച്ച കാര്യം പറയാന്‍ വേണ്ടി മാത്രം എന്നെ വന്നു കണ്ട മെട്രോമാന്‍ എന്നെ വീഴ്ത്തിക്കളഞ്ഞുവെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.