മുത്തലാഖ് ചര്‍ച്ചക്കിടെ മുങ്ങിയെന്ന വിമര്‍ശനം; കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ
മുത്തലാഖ് ബില്ലിൻമേലുള്ള ചർച്ചയിൽ എത്താനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നതായി ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് താൻ പാർലമെൻറിൽ പ്രസംഗിച്ചത്.
തിരുവനന്തപുരം: മുത്തലാഖ് ചര്‍ച്ചക്കിടെ മുങ്ങിയെന്ന വിമര്‍ശനത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ. മുത്തലാഖ് ബില്ലിൻമേലുള്ള ചർച്ചയിൽ എത്താനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നതായി ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് താൻ പാർലമെൻറിൽ പ്രസംഗിച്ചത്. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വിശദമാക്കി.
മുത്തലാഖ് വിഷയത്തിൽ മുസ്ലീം ലീഗ് നിലപാടിലെ മൂർച്ച കുറഞ്ഞിട്ടില്ലെന്നും ഇ ടി വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കിയവർക്ക് സദുദ്ദേശമല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്സഭയില്‍ പാസാക്കുകയായിരുന്നു.
ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബഹിഷ്കരിച്ചപ്പോള്‍ സി പി എമ്മും ആര്‍ എസ് പി യുടെ എൻ കെ പ്രേമചന്ദ്രനും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയാകട്ടെ വോട്ടെടുപ്പും ചര്‍ച്ചയും നടന്നപ്പോള്‍ പാര്‍ലിമെന്‍റില്‍ ഉണ്ടിയിരുന്നതേയില്ല. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു.