ഭുവനേശ്വര്‍: ബീഫ് കഴിക്കണമെന്നുള്ള വിദേശികള്‍ സ്വന്തം രാജ്യത്തിരുന്ന് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫിന്റെ കാര്യത്തില്‍ കേരളത്തിലുള്ളവര്‍ ബീഫ് കഴിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെ ഒഡീഷയില്‍ നടന്ന ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷന്റെ 33 ാമത് വാര്‍ഷികത്തില്‍ സംസാരിക്കുമ്പോഴായായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം മലക്കം മറിഞ്ഞത്.

കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ ഭാഗമായി അധികാരമേറ്റതിന് തൊട്ടു പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിലെ ജനങ്ങള്‍ ബീഫ് തിന്നുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ പോലെ തന്നെ ഇറച്ചി തിന്നുന്നവര്‍ തിന്നട്ടെയെന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ പ്രസ്താവനയെ ഊന്നി പറയുകയും ചെയ്തിരുന്നു. 

ഇതിന് തൊട്ടു പിന്നാലെയാണ് വിദേശികള്‍ അവരവരുടെ രാജ്യത്തിരുന്ന ഇറച്ചി കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞത്. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഗോവധ നിരോധനം ഇന്ത്യയുടെ ആതിഥേയ ഭാഗധേയത്വത്തെ കാര്യമായി ബാധിക്കില്ലേ എന്നായിരുന്നു കണ്ണന്താനം നേരിട്ട ചോദ്യം.

മറുപടിക്ക് പിന്നാലെ നേരത്തേ കേരളത്തില്‍ നടത്തിയ ബീഫ് തീറ്റയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊരു കെട്ടുകഥയാണെന്നും അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ താന്‍ ഭക്ഷ്യമന്ത്രി അല്ലെന്നുമായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി. ഇന്ത്യയിലെ വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിനായി പുതിയ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുമെന്നും ഒരു മാസത്തിനുള്ളില്‍ നടപടികള്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.