ജൂലിയന്‍ അസാഞ്ജിന് അഭയം നല്‍കുന്നത് നയതന്ത്രബന്ധങ്ങളെ ബാധിക്കുന്നതിനാല്‍ അദ്ദേഹത്തിന് ലഭ്യമായിരുന്ന വാര്‍ത്താവിനിമയ ബന്ധങ്ങള്‍ നിര്‍ത്തലാക്കിയതായി ഇക്കഡോര്‍ സ്ഥിതീകരിച്ചു.

ഇക്കഡോര്‍: ജൂലിയന്‍ അസാഞ്ജിന് അഭയം നല്‍കുന്നത് നയതന്ത്രബന്ധങ്ങളെ ബാധിക്കുന്നതിനാല്‍ അദ്ദേഹത്തിന് ലഭ്യമായിരുന്ന വാര്‍ത്താവിനിമയ ബന്ധങ്ങള്‍ നിര്‍ത്തലാക്കിയതായി ഇക്കഡോര്‍ സ്ഥിതീകരിച്ചു. വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ ഇക്വഡോര്‍ ഉടന്‍ സ്വീഡന് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അസാഞ്ജ് സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന ഇടപെടലുകള്‍ ഇക്കഡോറിന്റെ വിദേശബന്ധങ്ങളെ ബാധിക്കുന്നതിനാലാണ് നടപടി. പ്രധാനമായും ബ്രട്ടന്‍, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ എന്നിവയുമായുള്ള ഇക്കഡോറിന്റെ നയതന്ത്രബന്ധങ്ങളില്‍ ഉലച്ചിലുണ്ടാക്കുന്നതാണ് അസാഞ്ജിന്‍റെ പ്രവര്‍ത്തികളെന്ന് ഇക്കഡോര്‍ ആരോപിക്കുന്നു.

ഇക്കഡോറും അസാഞ്ജുമായുള്ള കരാറില്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളും മറ്റ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ ഉലച്ചിലുണ്ടാക്കുന്ന തരത്തില്‍ അസാഞ്ജ് സന്ദശങ്ങള്‍ അയക്കരുതെന്ന് നിബന്ധനയുണ്ടായിരുന്നു. ഈ നിബന്ധന അസാഞ്ജ് തെറ്റിച്ചെന്നാണ് ഇക്കഡോര്‍ ഇപ്പോള്‍ പറയുന്നത്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ക്കാലമായി അദ്ദേഹം ബ്രിട്ടനിലെ ഇക്കഡോര്‍ എംബസിയിലാണ് താമസം. എംബസിക്ക് പുറത്തിറങ്ങിയാല്‍ അസാഞ്ജിനെ ബ്രട്ടന്‍ അറസ്റ്റ് ചെയ്യും. 

ഇക്കഡോറിന്റെ മുന്‍പ്രസിഡന്റ് റാഫേല്‍ കോറേയാണ് അദ്ദേഹത്തിന് എംബസിയില്‍ അഭയം നല്‍കിയത്. സ്വീഡന്‍ അദ്ദേഹത്തിനെതിരെ ലൈംഗീകാരോപണകേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നാണ് ഇക്കഡോര്‍ എംബസിയില്‍ അഭയം തേടാന്‍ അസാഞ്ജ് നിര്‍ബന്ധിതനായത്. പിന്നീട് സ്വീഡന്‍ കേസ് ഉപേക്ഷിച്ചെങ്കിലും, ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചതിന് അദ്ദേഹത്തിനെതിരെ ബ്രിട്ടന്‍ നിയമനടപടി സ്വീകരിച്ചിരുന്നു.

2016 ല്‍ അസാഞ്ജ് യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്ന പറഞ്ഞ് അദ്ദേഹത്തിനുള്ള ഇന്റര്‍നെറ്റ് ബന്ധം ഇക്കഡോര്‍ ഭാഗീകമായി വിഛേദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് പുനഃസ്ഥാപിച്ചു. ഹിലാരി ക്ലിന്റണ്‍ന്റെയും ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെയും ഇമെയിലുകള്‍ ചോര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങളുടെ തന്ത്രപ്രധാന നയതന്ത്ര വിവരങ്ങള്‍ വിക്കീലിക്ക്‌സ് വഴി പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു ലോകരാജ്യങ്ങള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങിയത്.