മുംബൈ: വിവാഹവാഗ്ദാനം ലൈംഗികബന്ധത്തിന് പ്രലോഭനമായി എന്ന് പരാതിപ്പെടുന്നത് എല്ലായിപ്പോഴും അംഗീകരിക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിദ്യാസമ്പന്നയായ യുവതികള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു. 

ഇരുപത്തിയൊന്നുകാരനെതിരെ മുന്‍ കാമുകി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് മൃദുല ഭട്കറാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനം എന്നത് ഒരു പ്രലോഭനമായി കാണാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ബന്ധങ്ങള്‍ തകര്‍ന്ന ശേഷം ബലാത്സംഗ കേസുകള്‍ നല്‍കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെയും പ്രതിയുടെയും ജീവനും സ്വാതന്ത്ര്യവും ഒരു പോലെ സംരക്ഷിക്കാനുള്ള അവകാശം കോടതിക്കുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.