വ്രതശുദ്ധിയുടെ നിറവില്‍ കേരളത്തോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുകയാണ്

ദുബായ്: വ്രതശുദ്ധിയുടെ നിറവില്‍ കേരളത്തോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുകയാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന പെരുനാള്‍ നമസ്കാരത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

പെരുന്നാള്‍ സന്തോഷത്തിന്‍റെ ഏറ്റവും പ്രധാനമായ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ അതിരാവിലെ തന്നെ പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും വിശ്വാസികള്‍ ഒഴുകിയെത്തി. മിക്കയിടത്തും പള്ളിക്കകം നിറഞ്ഞതിനാല്‍ പ്രാര്‍ത്ഥനാ നിര പുറത്ത് റോഡുകളിലേക്കും നീണ്ടു. ദുബായില്‍ 5.45നായിരുന്നു പെരുനാള്‍ നമസ്കാരം.

വ്രതാനുഷ്ഠാനത്തിലൂടെ പ്രതിസന്ധികളെ അഭിമുഖീകരിക്കാനും നിര്‍ഭയത്വത്തോടെ അതിജയിക്കാനുമുള്ള കരുത്ത് നേടിയെടുക്കുന്നുവെന്ന് പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സലാം മോങ്ങം പറഞ്ഞു. മൗലവി അബ്ദുസ്സലാം മോങ്ങം ഉപാസനയിലൂടെ ദൈവത്തിലേക്ക് അടുത്ത വിശ്വാസിക്ക് സമൂഹ നന്മയ്ക്കുവേണ്ടി പരിശ്രമിക്കാന്‍ ഈദുല്‍ ഫിത്ര്‍ പ്രചോദനമാകട്ടെയെന്നും ആശംസിച്ചു.

പരസ്പരം ആശ്ലേഷിച്ച് ഈദ് ആശംസകള്‍ കൈമാറിയാണ് വിശ്വാസികള്‍ ഈദ് ഗാഹ് വിട്ടത്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ മാപ്പിളപാട്ടുകളോടെയുള്ള സ്റ്റേജ് ഷോകളും പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി മാളുകളിലും വിനോദ കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും തിരക്ക് നിയന്ത്രിക്കാന്‍ 24മണിക്കൂറും പ്രത്യേക പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.