ഇപിഎഫ്ഒ 3.0 നവീകരണത്തോടെ പ്രൊവിഡന്‍റ് ഫണ്ട് പിൻവലിക്കൽ എടിഎം, യുപിഐ വഴി എളുപ്പമാകും. അതോടൊപ്പം പാൻ-ആധാർ ബന്ധിപ്പിക്കൽ, ഡിജിറ്റൽ ബാങ്കിംഗ്, എടിഎം ഇടപാട് നിരക്കുകൾ എന്നിവയിലെ പുതുവർഷത്തിലെ മാറ്റങ്ങളെക്കുറിച്ച് അറിയാം.
പുതുവർഷത്തിൽ ബാങ്കിങ് - എടിഎം നിയമങ്ങളിൽ സുപ്രധാനമായ ചില മാറ്റങ്ങളുണ്ട്. ഇപിഎഫ്ഒ 3.0 നവീകരണത്തോടെ പ്രൊവിഡന്‍റ് ഫണ്ട് എടിഎം വഴി എളുപ്പത്തിൽ പിൻവലിക്കാം, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും, ഡിജിറ്റൽ പണമിടപാടിലെ തട്ടിപ്പ് ഇല്ലാതാക്കാൻ ആർബിഐയുടെ മാർഗനിർദേശങ്ങൾ എന്തെല്ലാം എന്നിവയെല്ലാം വിശദമായി അറിയാം.
ഇപിഎഫ്ഒ 3.0: എടിഎം, യുപിഐ വഴി പണം പിൻവലിക്കൽ
2026 മാർച്ചോടെ നിലവിൽ വരുന്ന ഇപിഎഫ്ഒ 3.0 നവീകരണത്തിലൂടെ പ്രൊവിഡന്‍റ് ഫണ്ട് പിൻവലിക്കൽ എളുപ്പമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. അതോടെ ബാങ്ക് അക്കൗണ്ട് പോലെ തന്നെ പിഎഫ് അക്കൌണ്ടും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. പിഎഫ് ഉള്ളവർക്ക് പ്രത്യേക കാർഡുകൾ നൽകും. ഇതുവഴി പിഎഫ് ബാലൻസിന്റെ 75 ശതമാനം വരെ നേരിട്ട് എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാം. പിഎഫ് അക്കൗണ്ടുകൾ യുപിഐയുമായി ബന്ധിപ്പിക്കും. അതിനാൽ അപേക്ഷയോ തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തലോ ഇല്ലാതെ തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പണം മാറ്റാം. പിഎഫിൽ നിന്ന് പണം പിൻവലിക്കാനുള്ള പ്രക്രിയ ഇതുവരെ സങ്കീർണത നിറഞ്ഞതായിരുന്നെങ്കിൽ വൈകാതെ അത് എളുപ്പമാകും. പിഎഫിൽ നിന്ന് പണം പിൻവലിക്കുന്ന പ്രക്രിയ ഉടൻ തന്നെ വളരെ എളുപ്പമാകുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് അറിയിച്ചത്.
തൊഴിൽ ഇല്ലാതായാൽ പിഎഫ് അക്കൌണ്ടിലെ 75 ശതമാനം വരെ ബാലൻസ് ഉടനടി പിൻവലിക്കാം. നേരത്തെ ഇതിന് ഒരു മാസം കാത്തിരിക്കണമായിരുന്നു. മുൻ നിയമ പ്രകാരം വിദ്യാഭ്യാസം, വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് ഇപിഎഫ് ബാലൻസിന്റെ 50 ശതമാനം വരെ പിൻവലിക്കാം. എന്നാൽ ഇതിന് 7 വർഷത്തെ സർവീസ് ആവശ്യമായിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മൊത്തം 3 തവണയും വിവാഹ ആവശ്യത്തിന് 2 തവണയുമായിരുന്നു പിൻവലിക്കൽ അവസരം ഉണ്ടായിരുന്നത്. എന്നാൽ പുതിയ നിയമ പ്രകാരം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പരമാവധി 10 തവണയും വിവാഹവുമായി ബന്ധപ്പെട്ട് 5 തവണയും പണം പിൻവലിക്കൽ സാധ്യമാണ്.
ആധാറുമായി ബന്ധിപ്പിച്ചില്ലേ? പാൻ കാർഡ് അസാധുവാകും
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2026 ജനുവരി 1 മുതൽ പ്രവർത്തന രഹിതമാകും. ഇതോടെ പുതിയ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനോ വലിയ തുകകൾ നിക്ഷേപിക്കുന്നതിനോ തടസ്സമുണ്ടാകും. പാൻ കാർഡ് അസാധുവായാൽ 1000 രൂപ പിഴയും അടയ്ക്കേണ്ടി വരും.
ഡിജിറ്റൽ ബാങ്കിംഗ് അടിച്ചേൽപ്പിക്കരുത്
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് ബാങ്കുകൾ ഉപഭോക്താവിൽ നിന്ന് വ്യക്തമായ സമ്മതം വാങ്ങണമെന്നത് ആർബിഐ നിർബന്ധമാക്കിയിരിക്കുകയാണ്. അത് കൃത്യമായി രേഖപ്പെടുത്തുകയും വേണം. പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം ഡെബിറ്റ് കാർഡുകളും മറ്റും ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഏതെങ്കിലും ഡിജിറ്റൽ ബാങ്കിംഗ് സർവീസ് തെരഞ്ഞെടുക്കണമെന്ന് ബാങ്കുകൾക്ക് ഇനി നിർബന്ധമാക്കാൻ കഴിയില്ല. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ആർബിഐ 2026ൽ പുതിയ ഡിജിറ്റൽ ബാങ്കിംഗ് സെക്യൂരിറ്റി ഫ്രെയിംവർക്ക് അവതരിപ്പിക്കും. വലിയ തുകകളുടെ കൈമാറ്റം സംബന്ധിച്ച് കർശനമായ ബയോമെട്രിക്, ഡിജിറ്റൽ സിഗ്നേച്ചർ പരിശോധനകൾ ഉണ്ടാകും. അസാധാരണമായ പണ ഇടപാടുകൾ കണ്ടെത്താൻ പുതിയ നിരീക്ഷണ സംവിധാനം വരും. വലിയ തുകകളുടെ ഇടപാടുകൾ ടാക്സ് ഓഡിറ്റിന്റെ ഭാഗമായി പ്രത്യേകം നിരീക്ഷിക്കും.
ആർബിഐയുടെ പുതിയ ട്രാൻസാക്ഷൻ അക്കൗണ്ട് നിയമങ്ങൾ
പുതിയ സാമ്പത്തിക വർഷം മുതൽ കറന്റ് അക്കൗണ്ട്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾ എന്നിവയ്ക്കായി ആർബിഐ പുതിയ ചട്ടങ്ങൾ നടപ്പിലാക്കും. 10 കോടി രൂപയിൽ കൂടുതൽ ബാങ്ക് വായ്പയുള്ളവർക്ക് ഒന്നിലധികം കറന്റ് അക്കൗണ്ടുകൾ തുടങ്ങുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. കളക്ഷൻ അക്കൗണ്ടുകളിൽ വരുന്ന പണം രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ ട്രാൻസാക്ഷൻ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
എടിഎം ഫീസും ഇടപാട് പരിധികളും
2025 മെയ് മാസത്തിൽ പ്രാബല്യത്തിൽ വന്ന എടിഎം ഫീ വർദ്ധനവ് 2026-ലും ബാധകമാകും. സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാൽ, ഒരു ഇടപാടിന് 23 രൂപ ഈടാക്കും. ബാങ്കുകൾ തമ്മിൽ നൽകുന്ന ഇന്‍റർചേഞ്ച് ഫീസ്, ഫിനാൻഷ്യൽ ഇടപാടുകൾക്ക് 19 രൂപ ആയും നോൺ-ഫിനാൻഷ്യൽ ഇടപാടുകൾക്ക് 7 രൂപ ആയും വർദ്ധിപ്പിച്ചു. ഇതാണ് ഉപഭോക്താക്കളുടെ നിരക്ക് കൂടാൻ കാരണം. അക്കൌണ്ടുള്ള ബാങ്കിന്‍റെ എടിഎമ്മുകളിൽ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകളും മറ്റ് ബാങ്കുകളിൽ നിന്ന് 3 (മെട്രോ നഗരങ്ങളിൽ) മുതൽ 5 വരെ ഇടപാടുകളും എന്ന നിലവിലെ നിയമത്തിൽ മാറ്റമില്ല.
ബാങ്കുകളുടെ ലയനം
12 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നോ നാലാ ആയി കുറയും. ആഗോള തലത്തിൽ മത്സരിക്കാൻ കഴിയും വിധത്തിൽ ഇന്ത്യയിലെ ബാങ്കിങ് മേഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം എന്നായിരുന്നു റിപ്പോർട്ട്, എന്നാൽ പൊതുമേഖലാ ബാങ്കുകളുടെ പുനഃസംഘടനയോ ലയനമോ സംബന്ധിച്ച് നിലവിൽ ചർച്ചകളൊന്നും ഇല്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അറിയിച്ചു. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


