ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് രാവിലെ അഞ്ചു മണിക്കാണ് ഭീവണ്ടിയിലെ ഗരീബിനഗറില്‍ കബിര്‍ എന്ന കെട്ടിടം തകര്‍ന്നുവീണത്. മുപ്പതിലധികം പേരായിരുന്നു അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്. അഗ്നിശമന സേനയും, പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. 

കാലപ്പഴക്കത്തെത്തുടര്‍ന്ന് വാസയോഗ്യമല്ലാതായ കെട്ടിടത്തില്‍ നിന്ന് താമസം മാറാന്‍ നഗരസഭ ആവശ്യപ്പെട്ടിട്ടും പോകാന്‍ മറ്റിടമില്ലാത്തതിനാല്‍ പത്തോളം കുടുംബങ്ങള്‍ ഇവിടെ താമസം തുടരുകയായിരുന്നു. മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന ഇരുപതിനായിരത്തിലധികം കെട്ടടങ്ങളാണുള്ളത്. ഓരോ മഴക്കാലത്തും കെട്ടിടം തകര്‍ന്നു വീണുണ്ടാകുന്ന അപകടങ്ങളില്‍ മുംബൈയില്‍ നൂറോളം പേരാണ് മരിക്കുന്നത്.