ദില്ലി: മൂന്ന് സംസ്ഥാനങ്ങളില്‍ നിയസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടക്കും. മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും.മാർച്ച് മൂന്നിനാണ് വോട്ടെണ്ണൽ.മാര്‍ച്ച് ആരിനാണ് ത്രിപുരയിലെ സര്‍ക്കാര്‍ രൂപീകരണം നടക്കുക. മാര്‍ച്ച് 13,14 എന്നിങ്ങനെയാണ് മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നത്.

1993 മുതല്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാറിന്‍റെ കരുത്തില്‍ ഇടത് കേന്ദ്രമാണ് ത്രിപുര. എന്നാല്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഒരു കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പാളയത്തിലെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. 

മേഘാലയയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മുകുള്‍ സങ്മ സര്‍ക്കാര്‍ ആണ് നിലവിലുള്ളത്. എട്ട് വര്‍ഷമായി സങ്മ ഭരണം തുടരുകയാണ്. കടുത്ത രാഷ്ട്രീയ അസ്ഥിരതയാണ് ഇത്തവണ കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നത്. ഭരണകക്ഷിയാണെങ്കിലും കടുത്ത വെല്ലുവിളിയാണ് ഇവിടെ ബിജെപിയില്‍ നിന്ന് നേരിടുന്നത്. മണിപ്പൂര്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതും ബിജെപിക്ക് കരുത്താകും.

നാഗാലാന്‍ഡില്‍ ബിജെപി പിന്തുണയോടെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് നയിക്കുന്ന മുന്നണി ഗവണ്‍മെന്‍റാണ് നിലവിലുള്ളത്. ടിആര്‍ സീലിയാങ് ആണ് മുഖ്യമന്ത്രി. നാഗാലാന്‍ഡിലും സര്‍ക്കാറും കഴിഞ്ഞ വര്‍ഷം കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ഒരു വര്‍ഷത്തിനിടെ രണ്ട് തവണയാണ് ഇവിടെ മുഖ്യമന്ത്രിമാര്‍ മാറിയത്.