ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്
മൂവാറ്റപുഴ: ആനക്കൊമ്പ് കൈവശം വെയ്ക്കാൻ ചലച്ചിത്ര താരം മോഹൻലാലിന് നൽകിയ അനുമതിക്കെതിരെ വിജിലൻസ് ത്വരിതാന്വേഷണം. യുഡിഎഫ് സർക്കാരിന്റെ കാലത്തെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയാലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോഹൻലാൽ എന്നിവരടക്കം പത്തുപേർക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്.
ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലായിരുന്നു മോഹൻലാലിന്‍റെ കൊച്ചി തേവരയിലെ വീടായ വിസ്മയയിൽ നിന്ന് രണ്ട് ജോടി ആനക്കൊമ്പുകൾ കണ്ടെടുത്തത്. പിന്നീടിത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. വനം വകുപ്പ് കേസെടുത്തെങ്കിലും ആനക്കൊമ്പുകൾ മോഹൻലാലിന് തന്നെ സൂക്ഷിക്കാൻ നൽകി.തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം മന്ത്രിയായിരുന്ന ഘട്ടത്തിൽ മോഹൻലാൽ നൽകിയ അപക്ഷയെത്തുടർന്ന് പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരം ആനക്കൊമ്പ് മോഹൻലാലിന് തന്നെ കൈമാറി.
ഇക്കാര്യത്തിൽ ഉന്നതതല ഇടപെടൽ നടന്നെന്നും അധികാരം ദുരർവിനിയോഗം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹജിയിലാണ് മൂവാറ്റുപുഴ കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചത്. വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഒന്നാം എതിർ കക്ഷി. വനം സെക്രട്ടറിയായിരുന്നു മാരപാണ്ഡ്യൻ, എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന പദ്മകമാർ എന്നിവരും എതിരർകക്ഷികളാണ്.
ഹർജിയിയിൽ ഏഴാം എതിർ കക്ഷിയായിരുന്നു മോഹൻലാൽ. മോഹൻലാലിന്റെ താരപ്രഭയും സ്ഥാനമാനങ്ങളും സ്വാധീനവും മൂലമാണ് സാധാരണക്കാരന് അറസ്റ്റും ജയിൽ വാസവും കിട്ടേണ്ട ഒരു കാര്യത്തിൽ സർക്കാർ ഇളവ് നൽകിയതെന്നായിരുന്നു ഹർജിയിലെ ആരോപണം. ഇക്കാര്യത്തിൽ ത്വരിതാന്വേഷണം ആവശ്യമാണ് എന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്.