വളയം: ഒളിച്ചോടിയ കാമുകനും കാമുകിയും അഞ്ചു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ പോലീസ് പിടിയില്‍. 2012ലാണ് 18കാരനും 33കാരിയും നാടുവിട്ടത്. വാണിമേല്‍ പരപ്പുപാറ സ്വദേശികളായ ഇരുവരുടെയും തിരോധാനം ഏറെ ദുരൂഹതകള്‍ക്ക് വഴി വെച്ചിരുന്നു. അന്വേഷണങ്ങള്‍ ശക്തമായി നടന്നെങ്കിലും ഇരുവരേയും കണ്ടെത്താനായിരുന്നില്ല. 

സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊര്‍ജിതമായി അന്വേഷിച്ചു. ഏറെ നാളത്തെ തിരച്ചിലിനൊടുവില്‍ കേസ് മരവിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറി താമസിച്ചു വരികയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് വളയം പോലീസ് ഇവരെ പിടികൂടുകയായിരുന്നു. 

വളയം അഡി. എസ്‌ഐ ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം കമിതാക്കളെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ ഇവരെ സ്വന്തം ഇഷ്ടപ്രകാരം കോടതി വിട്ടയച്ചു.