ബംഗലൂരു: ബംഗളൂരിലേയ്ക്ക് ഒളിച്ചോടിയ എറണാകുളം സ്വദേശികളായ കമിതാക്കള്‍ ഗത്യന്തരമില്ലാതെ ഫെയ്‌സ്ബുക്ക് ലൈവിലെത്തി. തങ്ങളുടെ മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് ഇരുവരും ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്ത ജാതിക്കാരായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ല ഇതോടെയാണ് കഴിഞ്ഞ പതിനാറാം തിയതി ബാംഗലൂരുവിലേയ്ക്ക് കടന്നത്. 

ഇതിനിടെ മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് പിതാവ് പരാതി നല്‍കി. കേസ് നല്‍കിയ വിവരം അറിഞ്ഞതോടെ ലൈവിലെത്തി തട്ടിക്കൊണ്ടു പോയതല്ലെന്നും പൂര്‍ണ്ണ സമ്മതത്തോടെ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതാണെന്നും ഇരുവരും പറഞ്ഞു. വീട്ടുകാര്‍ കാരണം കേരളത്തിലേയ്ക്ക് വരാന്‍ പറ്റാത്ത അവസ്ഥയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം പിതാവിനാണെന്നും ലൈവിലൂടെ ഇരുവരും പറഞ്ഞു.