ചിദംബരം ധനകാര്യമന്ത്രി ആയ സമയത്ത് അധികാര ദുര്‍വിനിയോഗം നടത്തി ഐഎന്‍എക്സ് മീഡിയാ കമ്പനിക്ക് ചട്ടം ലംഘിച്ച്  വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നൽകിയെന്നാണ് കേസ്.

ദില്ലി: മുന്‍ധനമന്ത്രി പി.ചിദംബരത്തെ ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മകൻ കർത്തി ചിദംബരത്തെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കേസിൽ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞയാഴ്ച കേന്ദ്ര നിയമമന്ത്രാലയം സിബിഐക്ക് അനുമതി നല്‍കിയിരുന്നു. യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനകാര്യമന്ത്രി ആയ സമയത്ത് അധികാര ദുര്‍വിനിയോഗം നടത്തി ഐഎന്‍എക്സ് മീഡിയാ കമ്പനിക്ക് ചട്ടം ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നൽകിയെന്നാണ് കേസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ദ്രാണി മുഖര്‍ജി,പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള കമ്പനിയാണ് ഐഎന്‍എക്സ് മീഡീയ. വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനെ കമ്പനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ സ്വീകരിച്ചു.

ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ചിദംബരത്തെ സ്വാധീനിച്ച് അന്വേഷണം അട്ടിമിച്ചെന്നാണ് കേസ്. ഇതിന് പ്രതിഫലമായി കാർത്തി ചിദംബരത്തിന് കോടിക്കണക്കിന് രൂപ കോഴ നൽകിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച രേഖകൾ അന്വേഷണ ഏജൻസി കണ്ടെടുത്തിട്ടുണ്ട്.